തസ്കര ഭീക്ഷണിയിൽ ഉപ്പുതറ കണ്ണമ്പടി കിഴുകാനം മേഖലകൾ
ഉപ്പുതറ :
രാത്രിയാകുന്നതോടെ വീടുകളിൽ മോഷണശ്രമം നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഇതോടെ ഭീതി പരത്തുന്ന മോഷ്ടാവിനെ പിടികൂടാൻ ഉറക്കമൊളച്ചിരിക്കുകയാണ് മേഖലയിലെ ആളുകൾ.രണ്ടാഴ്ചക്കാലമായിട്ടാണ് ആദിവാസി മേഖലയായ കണ്ണമ്പടി കിഴുകാനം മേഖലയിൽ ഭീതി പരത്തി മോഷ്ടാവിന്റെ ശല്യം തുടരുന്നത്. രാത്രി 12 മണിയാകുന്നതോടെ ഒറ്റപെട്ട ഇടങ്ങളിലുള്ള വീടുകൾ കേന്ദ്രീകരിച്ചാണ് മോഷ്ടാവ് എത്തുന്നത്. വീട്ടുകാർ ഉറങ്ങിയെന്ന് ഉറപ്പിച്ചശേഷം വീടിനുള്ളിൽ കയറുമെങ്കിലും ആളുകൾ എഴുന്നേൽക്കുന്നതോടെ ഇയാൾ ഇറങ്ങിയോടുകയാണ് പതിവ്. മേഖലയിലെ പല വീടുകൾക്കും അടച്ചുറപ്പുള്ള വാതിലുകൾ ഇല്ല. ഇത് മുതലാക്കിയാണ് മോഷണശ്രമം നടക്കുന്നത്.
രണ്ട് ആഴ്ചക്കാലത്തോളമായി ആറോളം വീടുകളിലാണ് മോഷ്ടാവ് കയറിയത്.
വന്യ മൃഗങ്ങളുടെ ഭീഷണി നിലനിൽക്കുന്നതിനോടൊപ്പം തന്നെയാണ് മേഖലയിൽ തസ്കര ഭീഷണിയിലും ആശങ്ക പരത്തുന്നത്. വിഷയം വനപാലകരെ അറിയിച്ചതനുസരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ രാത്രികാല പരിശോധനകൾ നടത്തി. തുടർന്ന് പോലീസിന്റെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
