സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; 17-കാരിയുടെ പരാതിയിൽ അറസ്റ്റ്
സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് വീട്ടമ്മമാരെയും പെൺകുട്ടികളെയും കെണിയില്‍പെടുത്തി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ശൂരനാട് സ്വദേശി രജ്ഞിത്ത് ആർ പിള്ളയാണ് ഇടുക്കി നെടുങ്കണ്ടത്ത് അറസ്റ്റിലായത്.ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അജയ് ആർ എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയാണ് രജ്ഞിത്ത് തട്ടിപ്പ് നടത്തിയത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ ധരിക്കുന്ന യൂണിഫോം ധരിച്ച യുവാക്കളുടെ ആകർഷക ചിത്രങ്ങൾ പ്രൊഫൈൽ ചിത്രമാക്കിയായിരുന്നു തട്ടിപ്പ്. നെടുങ്കണ്ടം സ്വദേശിനിയായ 17 വയസുകാരിയുടെ പരാതിയിൽ നെടുങ്കണ്ടം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കോയമ്പത്തൂരിൽനിന്ന് പ്രതിയെ പിടികൂടിയത്.
2018ൽ രജ്ഞിത്ത് പൂണെയിൽ പട്ടാളക്കാരുടെ കാൻ്റീനിൽ ജോലി ചെയ്തിരുന്നു. പ്രതിയുടെ ഭാര്യ സഹോദരൻ പട്ടാളത്തിലാണ്. ഇതിന് ശേഷം കോയമ്പത്തൂരിൽ എത്തി പെയിൻ്റിങ് ജോലി ചെയ്യുന്നതിനിടെയാണ് പെൺകുട്ടികളെയും വീട്ടമ്മമാരെയും തട്ടിപ്പിനിരയാക്കിയത്. 500 മുതൽ 10000 രൂപ വരെ രഞ്ജിത്ത് പലരിൽ നിന്നായി തട്ടിയെടുത്തു. തട്ടിപ്പിന് മാത്രമായി ഒരു ഫോണും രജ്ഞിത്തിനുണ്ടായിരുന്നു.നവ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റുകൾ അയച്ച് വീട്ടമ്മമാരായും വിദ്യാർഥിനികളെയും സൗഹൃദത്തിലാക്കും. സൗഹൃദത്തിലായവരുടെ ചിത്രങ്ങൾ ശേഖരിച്ച ശേഷം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കും. എന്നാൽ പ്രതി ഒരു തവണ പോലും വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ലന്നും തട്ടിപ്പിന് ഇരയായവർ പറഞ്ഞു. പ്രതി തട്ടിപ്പിന് ഉപയോഗിച്ച ഫോണും പിടിച്ചെടുത്തു.
