ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശികളിൽ നിന്നടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയ കേസിലെ അഞ്ചാം പ്രതിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
തലശ്ശേരി പുതിയ മാളിയേക്കൽ മുഹമ്മദ് ഒനാസിസാണ് (42) അറസ്റ്റിലായത്, ധർമ്മടം ഉൾപ്പടെ അഞ്ചിലധികം സ്റ്റേഷനുകളിൽ വഞ്ചാനാക്കുറ്റത്തിന് ഇയാൾക്കെതിരെ കേസുണ്ട്. പ്രതിയെ കണ്ണൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു… 2019 ലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. കട്ടപ്പന സ്വദേശിയായ പൂതക്കുഴി ലിയോ എന്നയാൾ വഴി കട്ടപ്പന സ്വദേശികൾ ഉൾപ്പെടെ വിവിധ ജില്ലകളിൽ നിന്നുള്ള 27 പേരിൽ നിന്നാണ് ജോലി വാഗ്ദാനം ചെയ്ത് ആറംഗ സംഘം പണം തട്ടിയത്. ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി 30 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. വഞ്ചിക്കപ്പെട്ട കട്ടപ്പന സ്വദേശികളുടെ പരാതിയിൽ ഒന്നാം പ്രതി ചേർത്തല സ്വദേശിനി വിദ്യാ പയസിനെ പോലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2 പേർ കൂടി പിടിയിലായി. കേസിലെ അഞ്ചാം പ്രതിയാണ് ഇപ്പോൾ അറസ്റിലായിരിക്കുന്ന തലശ്ശേരി പുതിയ മാളിയേക്കൽ മുഹമ്മദ് ഒനാസിസ്. വിദേശത്തേയ്ക്ക് കടന്ന പ്രതിയ്ക്കെതിരെ ലുക്കൗട്ട് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ നിന്ന് തിരികെ പഞ്ചാബിലെ ജലന്തറിൽ എത്തിയ പ്രതിയെ ജലന്തർ പോലീസ് പിടികൂടി കേരളത്തിലെത്തിക്കുകയായിരുന്നു . ആറോളം സ്റ്റേഷനുകളിൽ വഞ്ചനാ കുറ്റത്തിന് ഇയാൾക്കെതിരെ കേസുണ്ട്. സർക്കിൾ ഇൻസ്പെക്ടർ വിശാൽ ജോൺസന്റെ നിർദ്ദേശപ്രകാരം കട്ടപ്പന സ്റ്റേഷനിലെ എസ് ഐ മാരായ സാബു തോമസ്, എം പി മോനച്ചൻ എന്നിവർ കണ്ണൂരിലെത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കണ്ണൂർ സബ് ജയിലിലേയ്ക്ക് റിമാൻഡ് ചെയ്തു. തട്ടിപ്പ് കേസിൽ ഇനി 2 പേർ കൂടിയാണ് അറസ്റ്റിലാകുവാനുള്ളത്.
