കുമളി തേക്കടി ബൈപ്പാസ് റോഡ് പൊട്ടി പൊളിഞ്ഞ് ഇതിനടിയിലുള്ള ശുദ്ധജല വിതരണ പൈപ്പ് മുകളിൽ കാണുന്ന രീതിയിലായിട്ടും. അധികൃതർക്ക് അനക്കമില്ല.
കുമളി ടൗണിൽ നിന്നും തേക്കടിക്കുള്ള ബൈപ്പാസ് റോഡിലാണ് ടാർ ഇളകി വാട്ടർ അതോരിറ്റിയുടെ പൈപ്പ് ലൈൻ അപകട ഭീക്ഷണിയായിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തേക്കടിയിൽ നിന്ന് കുമളിയിലെ സംഭരണ ടാങ്കിലെക്ക് ജലം എത്തിക്കാൻ സ്ഥാപിച്ച കൂറ്റൻ പൈപ്പാണ് ടാറിങ്ങ് പൊളിഞ്ഞ് കുഴിയായതു മൂലം റോഡിനു മുകളിൽ കാണപ്പെടുന്നത്.
പൈപ്പിനു മുകളിലൂടെയാണ് ഇതു വഴിയുള്ള വാഹനങ്ങൾ കടന്നു പോകുന്നത്. കുഴിയിൽ വെള്ളം കെട്ടി നില്ക്കുന്നത് കാൽനടയാത്രക്കാർക്ക് ഭീക്ഷണിയായി മാറിയിരിക്കുകയാണ്.
ഈ ഭാഗത്തെ കലുങ്ക് ഉയർത്തി പണിയാതെ നിലവിലെ റോഡ് ടൈൽ പാകാൻ നീക്കം പൊതുമരാമത്ത് നടത്തിയിരുന്നു. ഒരു കോടി രൂപയുടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് ടൈൽ പാകാൻ നീക്കം നടന്നത്. എന്നാൽ കലുങ്ക് ഉയർത്തി നിർമ്മിച്ച് ഇതിനടിയിലൂടെ ശുദ്ധജല പൈപ്പുകൾ പുനക്രമീകരിച്ച ശേഷം റോഡ് ടാർ ചെയ്യണമെന്ന് നാട്ട്കാരുടെ പക്ഷം ഇതിനായി നാട്ടുകാർ സംഘടിച്ച് അധികൃതർക്ക് നിവേദനം നല്കി. ഇതോടെ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന കുഴിയും പൈപ്പും അധികൃതർ അവഗണിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
