കുമളിയിൽ എക്സൈസ് ഉദ്യോഗസ്ഥരെന്ന പേരിൽ ലോഡ്ജിൽ കയറി യുവാക്കളെ ആക്രമിച്ച് പണം തട്ടിയ സംഭവത്തില് നാലുപേർ പിടിയിൽ
നെടുങ്കണ്ടം സ്വദേശികളായ പച്ചടി പള്ളിക്കടവിൽ അനൂപ് ,പുല്പ്പാറ പുത്തൻ വീട്ടിൽ സവിൻ, തെക്കേപറമ്പിൽ മനു എന്നു വിളിക്കുന്ന മഹേഷ്, ആറാട്ടുചാണിൽ ആഷിൻ, എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കുമളിയിലെ സ്വകാര്യ ബാറിൽ കയറി മദ്യപാനത്തിനുശേഷം പുറത്തിയ നാല്വർ സംഘം ഇതര സംസ്ഥാന തൊഴിലാളിയുമായി വാക്കേറ്റത്തിലേർപ്പെടുകയും ഇയാളെ മർദിച്ച് അവശനാക്കുകയും ചെയ്തു. തുടർന്ന് മദ്യപിക്കാൻ പണം കണ്ടെത്തുന്നതിനായി
കുമളിയിലെ സ്വകാര്യ ലോഡ്ജിൽ എക്സൈസ് ഉദ്യോഗസ്ഥർ എന്ന പേരിൽ ലോഡ്ജിൽ കയറി വാടകയ്ക്ക് താമസിക്കുന്നവരുടെ മുറികളിൽ കയറി പരിശോധന നടത്തുകയും 1250 രൂപ ബാഗിൽ നിന്നും എടുക്കുകയും ചെയ്തു. ഇത് പുറത്തു പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്ന് താമസക്കാരെ ഭീഷണിപ്പെടുത്തി കടന്നു. ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച കേസിൽ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് എക്സൈസ് ഉദ്യോഗസ്ഥരെന്ന പേരിൽ നാലുപേർ ലോഡ്ജിൽ അക്രമം നടത്തിയ കാര്യം പുറത്തറിയുന്നത്. തുടർന്ന് കുമളിയും പരിസര പ്രദേശങ്ങളിലും അന്വേഷണം ഊർജിതമാക്കിയതോടെ ഒന്നാംമൈലിലെ സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഇവരെ കണ്ടെത്തുകയായിരുന്നു.
കുമളി എസ്.ഐ. അനൂപ് മോൻ പി.ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
