ചക്കുപള്ളം ഗ്രാമ പഞ്ചായത്തിൽ വൻ അഴിമതി നടന്നതായുള ആരോപണവുമായി ഗ്രാമ പഞ്ചായത്ത് അംഗം ആന്റ്ണി കുഴിക്കാട്ട് .
ചക്കുപള്ളം പഞ്ചായത്തിൽ ഹരിതകർമ്മസേന അംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഒരു വാർഡിൽ രണ്ട് മിനി എം സി എഫ് യൂണിറ്റുകൾ വീതമാണ് സ്ഥാപിച്ചിട്ടുള്ളത്. ശുചിത്വ ഫണ്ടിൽ നിന്നും വാങ്ങിയതിന് 15 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 എണ്ണം വാങ്ങിയപ്പോൾ ഒരെണ്ണത്തിന് 30,000 രൂപയുമാണ് ചെലവ് ആയിട്ടുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇരുപതിനായിരം രൂപ മാത്രം ചെലവ് വരുന്ന ഇത്തരം യൂണിറ്റുകൾ വാങ്ങിയതിൽ പ്രഥമദൃഷ്ട്യാ എട്ട് ലക്ഷത്തി നാൽപതിനായിരം രൂപയുടെ അഴിമതി നടന്നതായി ആന്റണി കുഴിക്കാട്ട് ആരോപിച്ചു.
കൂടാതെ മാലിന്യ സംസ്കരണത്തിന്റെ പേരിൽ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴും ചിറ്റാമ്പാറ മാലിന്യസംസ്കരണ പ്ലാൻറ് പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇതുമൂലം പഞ്ചായത്തിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ പ്ലാന്റിന് സമീപത്തായി കുന്നുകൂട്ടി ഇട്ടിരിക്കുകയാണ് എന്നും മാലിന്യം നീക്കം ചെയ്യുന്നതിന്റെ പേരിൽ 10 ലക്ഷം രൂപ ഭരണസമിതി വെട്ടിപ്പ് നടത്തിയതായും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് ഭരണകാലത്ത് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച അറവുശാല ഇപ്പോൾ വൃത്തിഹീനമായ നിലയിലാണ്. ഇത്തരം അനാസ്ഥയ്ക്കെതിരെ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും ജില്ലാ കലക്ടർക്കും സംസ്ഥാന ശുചിത്വ മിഷനും ഇക്കാര്യത്തിൽ പരാതി നൽകുമെന്നും യുഡിഎഫ് മെമ്പർമാരായ ആൻറണി കുഴിക്കാട്ട്, പറഞ്ഞു.
