മുല്ലപ്പെരിയാറില്‍ ഗുരുതര സുരക്ഷാ വീഴ്ച. അതീവ സുരക്ഷാ മേഖലയില്‍ നാലു പേരടങ്ങുന്ന സംഘം സന്ദര്‍ശിച്ചു മടങ്ങി.
ഞായറാഴ്ചയാണ് നാല് പേരടങ്ങുന്ന സംഘം അണക്കെട്ടില്‍ എത്തിയത്. കേരള പോലീസില്‍ നിന്ന് വിരമിച്ച എസ്‌ഐമാരായ റഹീം, അബ്ദുല്‍സലാം, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥനായ ജോണ്‍ വര്‍ഗീസ് ഇയാളുടെ മകന്‍ എന്നിവരാണ് മുല്ലപ്പെരിയാറില്‍ എത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കണം എന്ന് തമിഴ്‌നാട് ആവശ്യപ്പെടുമ്പോഴാണ് സുരക്ഷയിൽ ഗുരുതര വീഴ്ച സംഭവിച്ചത്. തമിഴ്‌നാടിന്റെ ആവശ്യത്തിന് ശക്തി പകരുന്നതാണ് കേരള പോലീസിന്റെ വീഴ്ച.
സംഭവത്തില്‍ മുല്ലപ്പെരിയാര്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയാണ്. തമിഴ്‌നാടിന്റ ബോട്ടില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ഒപ്പമെത്തിയ സംഘത്തെ തടയാതെ സന്ദര്‍ശിക്കാന്‍ അനുവദിച്ചു. ഡിവൈഎസ്പിയെ വിവരം ധരിപ്പിക്കുന്നതില്ലും പോലീസ് വീഴ്ച വരുത്തി. സന്ദര്‍ശകരുടെ പേരുവിവരങ്ങൾ ജി ഡി രജിസ്റ്ററില്‍ രേഖപ്പെടുത്താനും കേരള പോലീസ് തയ്യാറായില്ല. സംഭവം വിവാദമായതോടെയാണ് 4 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തത്. അതിക്രമിച്ചുകയറിയതിനാണ് ഇവര്‍ക്കെതിരെ കേസ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടുക്കി എംപി അടക്കമുള്ളവര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ച സ്ഥലത്താണ് സുഗമമായി നാല്‍വര്‍ സംഘം എത്തിയത്. ഇവരുടെ സന്ദര്‍ശന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം
