ഇടുക്കി വണ്ടന്മേട്ടിൽ വീട്ടുമുറ്റത്തു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ യുവാവിന്റെ ഭാര്യയെ അറസ്റ്റു ചെയ്തു.
വണ്ടൻമേട് പുതുവലിൽ താമസിച്ചിരുന്നു രഞ്ജിത്തിനെ ഈ മാസം ആറാം തീയതി വീട്ടുമുറ്റത്തു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസിൽ രഞ്ജിത്തിന്റെ ഭാര്യ അന്നൈ ലക്ഷമിയാണ് വണ്ടന്മേട് പോലീസിൻറെ പിടിയിലായത്. കാപ്പിവടികൊണ്ട് തലക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കിയാണ് രഞ്ജിത്തിനെ കൊലപ്പെടുത്തയത്. സ്‌ഥിരമായി മദ്യിച്ച് വീട്ടിലെത്തി രഞ്ജിത്ത് ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവ ദിവസം അന്നൈ ലക്ഷ്മിയുടെ ജന്മദിനമായിരുന്നു. രാത്രി 10 മണിയോടെ മദ്യപിച്ചു വീട്ടിൽ എത്തിയ രഞ്ജിത് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചു.
തുടർന്ന് രഞ്ജിത്തിൻറെ അമ്മയെയും ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ സഹികെട്ട അന്നൈ ലക്ഷമി വീട്ടിലുണ്ടായിരുന്ന വലിയ കാപ്പിവടി കൊണ്ട് രഞ്ജിത്തിന്റെ തലക്കടിച്ചു വിഴ്ത്തി. തുടർന്ന് കഴുത്തിൽ കയറുകൊണ്ട് മുറുക്കി കൊലപെടുത്തുകയായിരുന്നു. വീട്ടിലേക്കിറങ്ങുന്ന നടയിൽ തെന്നിവീണു മരിച്ചെന്നായിരുന്നു അന്നൈലക്ഷ്മി പോലീസിനോട് ആദ്യം പറഞ്ഞത്. കഴുത്തിൽ കയർ മുറുക്കിയപോലുള്ള പാടു കണ്ടതാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസെത്തിയത്. ഭാര്യയുടെ മൊഴിയിൽ സംശയം തോന്നിയ പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. തുടർന്നാണ് താൻ തന്നെയാണ് ഭർത്താവിനെ
കൊന്നതാണെന്ന് സമ്മതിച്ചത്. മദ്യപിച്ചെത്തി സമീപ വാസിയായ പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചതിന് രഞ്ജിത്ത് അടുത്തയിടെ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
