വിജിലൻസ് പരിശോധനയിൽ അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്ത്.
കുമളി: മരം മുറി വിവാദത്തെ തുടർന്ന് നടപടി നേരിട്ട അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്തുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. അടിമാലി റേഞ്ച് ഓഫീസറായിരിക്കെ മരം മുറിക്കാനായി 62 പാസ്സുകളും അധികചുമതല വഹിച്ചിരുന്ന നേര്യമംഗലം റേഞ്ചിൽ 92 പാസുകളും അനധികൃതമായി നൽകിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. മങ്കുവയിലെ പുറമ്പോക്ക് ഭൂമിയിൽ നിന്നും തേക്കുതടി വെട്ടി കടത്തിയതായും കണ്ടെത്തിയിരുന്നു.ഇവയിൽ ചിലത് തേക്കിയിലെ റിസോർട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് ഡിസംബർ മാസത്തിൽ വനം വകുപ്പ് ഇയാള സസ്പെൻഡ് ചെയ്തു. ജോജി ജോണിന്റെ തേക്കടിയിലെ വീട്ടിലും റിസോർട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു.
അടിമാലി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റേഞ്ച് ഓഫീസറായിരിക്കെ ജോജി ജോൺ കോടിക്കണക്കിനു രൂപയുടെ സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇത് ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന വിജിലൻസ് എറണാകുളം സ്പെഷ്യൽ യൂണിറ്റ് ഇയാൾക്കെതിരെ കേസെടുത്തു. തുടർന്നാണ് സ്പെയൽ സെൽ ഡിവൈഎസ്പി ടി യു സജീവന്റെ നേതൃത്വത്തിൽ ജോജിയുടെ വീട്ടിലും തേക്കടിയിൽ ഇയാളുടെ അമ്മയുടെ പേരിലുള്ള റിസോർട്ടിലും പരിശോധന നടത്തിയത്.
സ്വത്ത് സംബന്ധിച്ച രേഖകളും ബാങ്ക് പാസ് ബുക്കുകളും ബാങ്കിടപാടുകളുടെ രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് ശേഷമേ കൃത്യമായി എത്ര അനധികൃത സ്വത്ത് ഉണ്ടെന്ന് വ്യക്തമാകുകയുള്ളുവെന്ന് വിജിലൻസ് സംഘം പറഞ്ഞു. വീട്ടിലും റിസോർട്ടിലുമുള്ള തടിയുപകരണങ്ങൾളിലും മറ്റും വിദഗ്ദധരുടെ സഹയത്തോടെ പരിശോധന നടത്തും.
