കുമളിയിൽ ലക്ഷങ്ങളുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി.
കുമളി പോലീസ് ആണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 15 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ആറോളം വ്യത്യസ്ത ബ്രാൻഡുകളിൽ ഉള്ള 14534 പാക്കേജ് പുകയില ഉല്പന്നങ്ങളാണ് പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ വൻതോതിൽ എത്തിച്ച് വിൽക്കുന്ന മൊത്തവ്യാപാരിയും പോലീസ് പിടിയിലായി. കേസിനെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെയാണ്, കുമളിയും പരിസരപ്രദേശങ്ങളിലും ലഹരി ഉപയോഗം വർദ്ധിച്ചതായി പോലീസിനെ വിവരം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്ന് രാവിലെ സംശയംതോന്നിയ ആളെ പരിശോധിക്കുമ്പോൾ ആണ് 70 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത് റോസാപ്പൂക്കണ്ടം പുതുപ്പറമ്പിൽ വീട്ടിൽ ജലാലുദ്ദീനിനെയാണ് രാവിലെ പിടികൂടിയത്. ഇയാൾ ചില്ലറ വ്യാപാരിയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ജലാലുദ്ദീനിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ പരിശോധന നടത്തി അങ്ങിനെയാണ് റോസാപ്പൂകണ്ടം റഫീഖ ഹൗസിൽ അബ്ദുൽ റസാഖിനെ പിടികൂടുന്നത്. ഇയാൾ താമസിച്ചിരുന്ന വീടിനടുത്തുള്ള ഷെഡിൽ വൈക്കോലുകൾ കൂട്ടിയിട്ട് അതിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വൻതോതിലുള്ള പുകയില ഉൽപ്പന്നങ്ങൾ. കുമളിയിൽ മൊത്ത വിപണനം നടത്തിയത് ഇയാൾ ആയിരുന്നു എന്നാണ് പോലീസ് ലഭിക്കുന്ന വിവരം. തമിഴ്നാട്ടിൽനിന്നും ചെറിയ വിലയ്ക്ക് എത്തിച്ച് 5 മടങ്ങോളം വില വർധിപ്പിച്ചാണ് കച്ചവടം നടത്തിയിരുന്നത്. പച്ചക്കറി വണ്ടികളിലും മറ്റും ഒളിപ്പിച്ചാണ് ഇവ അതിർത്തി കടത്തി കൊണ്ടു വരുന്നത്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കുമളി സിഐ ജോബിൻ ആന്റണിയുടെ നിർദ്ദേശത്തെത്തുടർന്ന്
എസ്.ഐമാരായ സലീം രാജ്, ബിജു മാത്യു , എ എസ്.ഐ സുബിൻ ജോർജ് , സി.പി. ഒ മാരായ ബിബിൻ കെ.ബാബു, ഷിജു, സിബി, രമേശ്, സിയാദ്, ജോജി, ഷാജി, വനിതാ പോലീസ് ജിഷ
എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.
