ഇടുക്കി പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരു വര്‍ഷം; ദുരന്തത്തില്‍ മരിച്ച ഇരുപത് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ല
മൂന്നാർ: പെട്ടിമുടി ദുരന്തത്തിന് ഒരു വര്‍ഷം തികയുമ്പോഴും മരിച്ചവരുടെ ആശ്രിതരില്‍ പലര്‍ക്കും ഇതുവരെയും സര്‍ക്കാര്‍ സഹായം നല്‍കിയിട്ടില്ല. ദുരന്തത്തില്‍ മരിച്ച ഇരുപതുപേരുടെ കുടുംബങ്ങള്‍ക്കാണ് നിയമക്കുരുക്കില്‍ കുടുങ്ങി ധനസഹായം നിഷേധിക്കപ്പെട്ടിരിക്കുന്നത്.
സഹായങ്ങൾ ഒന്നും ലഭിച്ചില്ലെന്നാണ് പെട്ടിമുടി ദുരന്തത്തില്‍ മരിച്ച ഗാന്ധിരാജിന്റെ സഹോദരി മാരിയമ്മാള്‍ പറയുന്നത്. ഇദ്ദേഹത്തെ ആശ്രയിച്ച് കഴിഞ്ഞ അച്ഛനും അമ്മയുമാണ് സര്‍ക്കാര്‍ സഹായം നിഷേധിച്ചതോടെ വഴിയാധാരമായത്. ഗാന്ധിരാജിന്റയും ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും മൃതദേഹം ലഭിച്ചു. രണ്ടാമത്തെ മകള്‍ കാര്‍ത്തികയുടെ മൃതദേഹം ലഭിച്ചില്ല. മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും മരണ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കിയിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഉരുള്‍പൊട്ടലില്‍ പ്രാണന്‍ മാത്രം കൈയ്യില്‍ പിടിച്ച് കരകയറിയ കന്റീന്‍ ജീവനക്കാരന്‍ മുരുകേശനോടും സര്‍ക്കാര്‍ കാട്ടിയത് നീതി നിഷേധം.
ദുരന്തത്തിൽ മരിച്ച 70ൽ 46 പേരുടെ ആശ്രിതർക്ക് മാത്രമാണ് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറിയത്. അവകാശത്തർക്കം പരിഹരിച്ച് സഹായം ഉടൻ നൽകുമെന്ന് കഴിഞ്ഞ ജനുവരിയിൽ അന്നത്തെ റവന്യു മന്ത്രി മൂന്നാറിൽ നടത്തിയ പ്രഖ്യാപനവും നടപ്പായില്ല.
