കൊളുക്കുമലയിൽ കൊക്കയിൽ വീണ വിനോദസഞ്ചാരി അഞ്ചുമണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തി നൊടുവിൽ രക്ഷപ്പെട്ടു
മൂന്നാർ: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിൽ കൊക്കയിലേക്ക് വീണ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ അഞ്ചുമണിക്കൂർ നീണ്ട ദുഷ്‌കരമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെടുത്തു. ചെന്നൈ സ്വദേശിയായ കാർത്തിക് (31) ആണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കൊളുക്കുമലയിലെ ‘സിംഹപാറ’ ഭാഗത്ത് നിന്ന് കാർത്തിക് കൊക്കയിലേക്ക് വീണത്. തമിഴ്‌നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാര സംഘത്തോടൊപ്പം കൊളുക്കുമല സന്ദർശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തലകറങ്ങിയാണ് യുവാവ് കൊക്കയിലേക്ക് വീണതെന്നാണ് ലഭിക്കുന്ന വിവരം.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് മൂന്നാർ അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. അതിദുഷ്‌കരമായ സാഹചര്യങ്ങളിൽ ഏകദേശം അഞ്ചുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ 500 അടി താഴ്ചയിൽ നിന്ന് കാർത്തിക്കിനെ മുകളിലെത്തിക്കുകയായിരുന്നു.
രക്ഷപ്പെടുത്തിയ യുവാവിനെ ഉടൻ തന്നെ മുന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും വിദഗ്‌ധ ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സംയോജിതവും സമയോചിതവുമായ രക്ഷാപ്രവർത്തനമാണ് യുവാവിന്റെ ജീവൻ രക്ഷിക്കാൻ നിർണായകമായതെന്ന് അധികൃതർ അറിയിച്ചു.
