എസ്റ്റേറ്റ് ലയത്തിലെ വൈദ്യുതി മോഷണം: കരാർ ജീവനക്കാരനെ മർദ്ദിച്ച മൂന്ന് ബംഗാളികൾ അറസ്റ്റിൽ
കുമളി: എസ്റ്റേറ്റ് ലയത്തിൽ വൈദ്യുതി മോഷണം തടയാൻ ശ്രമിച്ച വൈദ്യുതി വകുപ്പ് കരാർ ജീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്ന് ബംഗാളി തൊഴിലാളികളെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. കുമളി ഇൻസ്‌പെക്ടർ അഭിലാഷ് കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
ചെങ്കര, എച്ച്.എം.എൽ. എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന തൊഴിലാളികളായ അസ്മത്ത് അലി, ഹഫിസുൽ റഹ്മാൻ, അസിമുൽ ഇസ്‌ലാം എന്നിവരാണ് അറസ്റ്റിലായത്.
സംഭവം നടന്നത് ഈ മാസം ഒന്നിന് രാത്രി എട്ട് മണിയോടുകൂടിയാണ്.
ലയത്തിനുള്ളിലെ വൈദ്യുതി ലൈനുകളിൽ നിന്ന് വൈദ്യുതി മോഷണം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ കരാർ ജീവനക്കാരനായ ചെങ്കര സ്വദേശി അയ്യാദുരൈക്ക് (49) നേരെയായിരുന്നു ആക്രമണം.
മൂവരും ചേർന്ന് തന്നെ നിലത്തിട്ട് ചവിട്ടുകയും തലയിൽ കമ്പ് കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി അയ്യാദുരൈ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യാദുരൈയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളും പിടിയിലായത്. അറസ്റ്റിലായ പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്റ്റേറ്റ് മേഖലയിലെ വൈദ്യുതി മോഷണശ്രമങ്ങൾ കർശനമായി തടയുന്നതിനിടെയാണ് കരാർ ജീവനക്കാരന് നേരെ ആക്രമണമുണ്ടായത്.
