തമിഴ്‌നാട് അതിർത്തിയോട് ചേർന്ന അണക്കര ചെല്ലാർ കോവിൽ പ്രദേശത്ത് പുലിയിറങ്ങിയതായി സംശയം.
ചെല്ലാർകോവിൽ ഈട്ടിക്കൽ ജോസഫ് കുരുവിളയുടെ വീടിനോടു ചേർന്ന് പൂട്ടിയിട്ടിരുന്ന വളർത്തുനായയെ കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് പ്രദേശത്ത് പുലി ഭീതി ഉയർന്നത്.പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ നായയെ ഭക്ഷിച്ചത് പുലിയാണെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച്ച പുലർച്ചെയാണ് സംഭവം. പുലർച്ചെ ഒന്നരയോടെ വീടിനു പുറത്ത് ശബ്ദം കേട്ടിരുന്നതായി വീട്ടുടമ പറഞ്ഞു. തമിഴ്നാട് വനാതിർത്തിയോട് ചേർന്ന പ്രദേശമാണ് ഇവിടം.
കന്നുകാലി വളർത്തൽ വ്യാപകമായുള്ള ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്. രാത്രി കാലങ്ങളിൽ ഏലത്തോട്ടം നനയ്ക്കാൻ ഇറങ്ങുന്നവരും ഇതോടെ ഭീതിയിലായി. സ്ഥലത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുവാനുള്ള നീക്കത്തിലാണ് വനം വകുപ്പ്.
