കാട്ടുപന്നിയെ കെണിവച്ച് പിടിച്ച ശേഷം കൊന്ന് കറിവച്ച കേസിൽ ഇടുക്കി സ്വദേശി അറസ്റ്റിൽ
അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ചിനു കീഴിൽ വരുന്ന കോടാലിപ്പാറയിലാണ് കാട്ടുപന്നിയെ പിടികൂടിയത്. സംഭവത്തിൽ കോടാലിപ്പാറ സ്വദേശി
പ്ലാക്കൽ വിനോദാ(37)ണ് വനംവകുപ്പിന്‍റെ പിടിയിലായത്. ഇയാൾ പന്നിയെ പിടികൂടിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു. ഉദ്യോഗസ്ഥർ പൊടുന്നനെ വീട്ടിലെത്തിയപ്പോൾ പന്നിയിറച്ചി തുണ്ടം തുണ്ടമാക്കി വേർതിരിച്ച നിലയിലായിരുന്നു.ഇതിൽ ഒരു കിലോ പാകം ചെയ്‌ത നിലയിൽ കണ്ടെത്തി. രണ്ട് കിലോയോളം പാകം ചെയ്യാത്ത ഇറച്ചിയും കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്ന ഇറച്ചി വിൽപന നടത്തിയോയെന്ന് സംശയിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ മുമ്പും കാട്ടുപന്നിയെ വേട്ടയാടിയതായി സംശയിക്കുന്നുണ്ട്. പന്നിയുടെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം കെണിയൊരുക്കി പിടികൂടുകയായിരുന്നുതുടർന്ന് പന്നിയെ കശാപ്പ് ചെയ്യാൻ മറ്റുള്ളവരുടെ സഹായം തേടിയിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസർ റോയി വി. രാജന്‍റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഷിനോജ്‌മോൻ ജോസുകുട്ടി, പി.ജി. അനീഷ്, ഡി.സുരേഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
