കാട്ടുപന്നിയെ കുടുക്കുവെച്ച് പിടികൂടി ഇറച്ചിയാക്കി വില്‍പ്പന നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍.
കുമളി: വനപാലകർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകീട്ടോടെ നടത്തിയ അന്വേഷണത്തിലാണ്
കാട്ടുപന്നിയെ കുടുക്കുവെച്ച് പിടികൂടി ഇറച്ചിയാക്കി വില്‍പ്പന നടത്തിയ കുമളി ചെങ്കര ശങ്കരഗിരി സ്വദേശി മാരിയപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
മാരിയപ്പന്റെ താമസ സ്ഥലത്ത് നിന്നും 13 കിലോയോളം തൂക്കം വരുന്ന കാട്ടുപന്നിയുടെ ഇറച്ചിയും കുടുക്കും മറ്റ് ഉപകരണങ്ങളും കണ്ടെത്തി. സമീപവാസിയായ വിമലിനും ഇറച്ചി കൊടുത്തിട്ടുണ്ടെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ ഇയാളുടെ താമസ സ്ഥലത്ത് നിന്നും ഇറച്ചി കണ്ടെത്തി. പക്ഷേ ഇതിനോടകം വിമല്‍ ഒളിവില്‍ പോയിരുന്നു. ഇയാള്‍ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കുമളി വനംവകുപ്പ് റേഞ്ച് ഓഫീസര്‍ എ.അനില്‍കുമാര്‍,ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ പി.കെ. റെജിമോന്‍,എസ്.എഫ്.ഒ.മാരായ ജെ.വിജയകുമാര്‍,അനില്‍കുമാര്‍,ബി.എഫ്.ഒ.മാരായ ബി.കെ. മജേഷ്, ആദര്‍ശ് വി. നായര്‍,ഫോറസ്റ്റ് വാച്ചര്‍ ഷൈജുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാര്‍ഡ് ചെയ്തു.

