നാട്ടാന പരിപാലന ചട്ട നിയമം ലംഘിച്ച് ജില്ലയിൽ പ്രവർത്തിക്കുന്ന ആനസവാരി കേന്ദ്രങ്ങൾ അടച്ചു പൂട്ടണം
കുമളി: നാട്ടാന പരിപാലന ചട്ടനിയമം ലംഘിച്ച് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന ആനസവാരി കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് പൊതു പ്രവർത്തകനായ ഷാജി കാരിമുട്ടം ആവശ്യപ്പെട്ടു. അനിമൽ വെൽഫയർ ബോർഡിൽ
രെജിസ്ട്രേഷൻ ഇല്ലാത്തതും ജില്ലയ്ക്ക് വെളിയിൽ രജിസ്‌റ്റർ ചെയ്‌ത ആനകളെയാണ് സവാരികൾക്ക് ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ ആനകളുടെ ലൈസൻസ് ഉപയോഗിച്ച് 5 മുതൽ 10 വരെ ആനകളെ ഉപയോഗിച്ചാണ് ആന സവാരികൾ നടത്തുന്നത്. രാവിലെ 7 മുതൽ രാത്രി വൈകിയും മതിയായ വിശ്രമങ്ങൾ നൽകാതെയും, വേണ്ടത്ര ഭക്ഷണം വെള്ളവും നല്‌കാതെയും ഫുഡ് രജിസ്‌റ്റർ സൂക്ഷിക്കാതെയുമാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ആനപ്പുറത്ത് കയറ്റുന്ന ആളുകളുടെ എണ്ണത്തിനും മാനദണ്‌ഡങ്ങൾ പാലിക്കറില്ല. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആന സവാരികേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിൻ്റെ ലംഘനവും ഇപ്പോൾ നടന്നുവരുന്നു. വിനോദസഞ്ചാരികളുടെ ജീവന് ഭീഷണിയായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വനംവകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധനയുടെ പേരിൽ പ്രഹസനം നടത്തുകയും 10 കേന്ദ്രങ്ങൾ അടച്ചുപൂട്ടി എന്ന പ്രസ്‌താവന കൊടുക്കുകയും ചെയ്തു. നിലവിൽ ഇപ്പോഴും ഈ കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരികയാണന്ന് ഷാജി കാരിമുട്ടം കുമളിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു

