ഇടുക്കി രാജാക്കാടിൽ നിന്നും 17 ലിറ്റർ ചാരായവും, 400 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും പിടികൂടി
നെടുംങ്കണ്ടം:ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വാറ്റുചാരായം പിടികൂടിയത്. ഇടുക്കി രാജാക്കാടിന് സമീപം കച്ചിറപ്പാലത്ത് നടത്തിയ പരിശോധനയിൽ 17 ലിറ്റർ വാറ്റുചാരായവും, 400 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും കണ്ടെത്തി.സംഭവത്തിൽ കച്ചിറപ്പാലം സ്വദേശി കൊല്ലിയിൽ സജീവൻ എന്നയാളുടെ പേരിൽ അബ്കാരി കേസ് എടുത്തു. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് പ്രതി ഓടി രക്ഷപെട്ടു. പ്രതിയുടെ മൊബൈൽഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.വീടിനോട് ചേർന്നുള്ള സ്ഥലത്ത് ഏലത്തോട്ടത്തിലെ വളങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് പ്രതി ചാരായം നിർമ്മിച്ചിരുന്നത്. ഇടുക്കി എക്സൈസ് സ്പഷ്യൽ സ്‌ക്വാഡ് അസ്സിസ്റ്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഷാജി ജെയിംസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എ. ഇ. ഐ തോമസ് ജോൺ, സി.ഇ.ഓമാരായ ജസ്റ്റിൻ, ആൽബിൻ, ഡബ്ലിയു സി ഇ ഓ അശ്വതി, ഡ്രൈവർ ശശി പി.കെ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പിടികൂടിയ മൊബൈൽഫോൺ ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ ഉടുമ്പൻചോല എക്സൈസ് റേഞ്ചിന് കൈമാറി.
