അരിക്കൊമ്പന്‍ ജനവാസമേഖലയ്ക്ക് അടുത്തു തന്നെ.
കുമളി: അരിക്കൊമ്പന്‍ ജനവാസമേഖലയ്ക്ക് അടുത്ത് തന്നെ തുടരുകയാണ്. കമ്പം ചുരുളിക്ക് സമീപത്ത് ആന നിലയുറപ്പിച്ചതായാണ് റേഡിയോ കോളര്‍ സിഗ്നല്‍ നല്‍കുന്ന വിവരം. ചുരുളിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ വനത്തിലാണ് നിലവില്‍ അരിക്കൊമ്പന്‍. കഴിഞ്ഞ ദിവസത്തേതിന് സമാനമായി വീണ്ടും ജനവാസമേഖലയില്‍ കൊമ്പൻ ഇറങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്. ഇന്നലെ രാത്രിയിലെ സിഗ്നല്‍ അനുസരിച്ച് മേഘമലയ്ക്ക് അടുത്തായിരുന്നു ആന. എന്നാല്‍, പുലര്‍ച്ചയോടെ വീണ്ടും താഴേക്ക് ഇറങ്ങി തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ജനവാസമേഖലയില്‍ നിന്ന് ഏതാണ്ട് ഒന്നരകിലോമീറ്റര്‍ അകലെ കാട്ടിലാണ് ഇപ്പോൾ. ഇന്നലെ മേഘമല ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന കൊമ്പൻ തിരിച്ചു വരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. എങ്കിലും ജനവാസമേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ചുരുളിയിലാണ് നിലവില്‍. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലല്ല ഇന്നലെ ആനയുടെ സഞ്ചാരം. നിലവില്‍ ആന ക്ഷീണിതനുമാണെന്നാണ് വനംവകുപ്പ് നല്‍കുന്ന സൂചന.
