സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്ന മലപ്പുറം
ജില്ലക്കാരായ 2 പേരെ തേനി പോലീസ് അറസ്റ്റു ചെയ്തു.
തേനി: തേനിയിലെ ബിഎസ്എൻഎൽ ഓഫീസിൽ ജോലി ചെയ്യുന്ന ജൂനിയർ ടെലികമ്മ്യൂണിക്കേഷൻ ഓഫീസറായ മുനിയാണ്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്ന മലപ്പുറം
ജില്ലക്കാരായ 2 പേരെ തേനി പൊലീസ് അറസ്റ്റു ചെയ്തത്. സജീർ മുഹമ്മദ്, ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന ചൈനീസ് നിർമ്മിത ഉപകരണങ്ങളും പിടിച്ചെടുത്തു.
ഇവരുടെ കൈവശമുള്ള ചൈനീസ് നിർമ്മിത യന്ത്രങ്ങൾ വഴി ബിഎസ്എൻഎൽ ഫോണുകൾ വഴിയുളള സാധാരണ ഇന്റർനെറ്റ് കോളുകൾ സാധാരണ കോളുകളാക്കി മാറ്റാൻ കഴിയും. ഇത്തരത്തിലുള്ള 36 മെഷിനുകളാണ് പിടിച്ചെടുത്തത്.
ഒരു മെഷീനിൽ 150 സിം കാർഡുകൾ വരെ ഉപയോഗിക്കാം. ഒരു മെഷീനിലെ സിംകാർഡ് വഴി വിദേശത്തേക്ക് പ്രതിദിനം 300ലധികം കോളുകൾ വിളിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ മെഷീനുകൾ വഴിയുള്ള കോളുകളുടെ ഉത്ഭവം കണ്ടെത്താനാകില്ല. കഴിഞ്ഞ മൂന്ന് മാസമായി വിവിധ രാജ്യങ്ങളിലേക്ക് ഇവർ ഫോൺ ചെയ്തിരുന്നതായാണ് പ്രാഥമിക വിവരം. വിദേശരാജ്യങ്ങളുമായി സംസാരിച്ചിരുന്ന ഇവർക്ക്
തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്നോ എന്ന അന്വേഷണത്തിലാണ് പോലീസ്.
