ഇടുക്കിയിൽ പതിനേഴ്കാരനെ മദ്യത്തിൽ വിഷംചേർത്ത് നല്കി കൊലപ്പെടുത്തി; മൃതദേഹം തമിഴ്നാട് അതിർത്തിയിലെ വന മേഖലയിൽ തള്ളി. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പോലീസ്.
ഇടുക്കി വണ്ടൻമേടിനു സമീപം നെറ്റിത്തൊഴു മണിയംപെട്ടി ഭാഗത്തെ വനത്തിനുള്ളിലാണ് കൊലപാതകം നടന്നത്. മണിയംപെട്ടി ശക്തിവിലാസം രാജ്കുമാർ ( 17 ) ആണ് കൊല്ലപ്പെട്ടത്.
കൊലപാതവിവരം അറിഞ്ഞ ഉടൻ വണ്ടൻമേട് സിഐ വി.എസ് നവാസും സംഘവും ചേർന്ന് നടത്തിയ തിരച്ചിലിൽ പ്രതി പ്രവീൺകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നത്. പെങ്ങളുമായുണ്ടായ പ്രണയത്തെ ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഇന്നലെ പ്രതിയും കൊല്ലപ്പെട്ട രാജുമാറും ചേർന്ന് മദ്യപിക്കാനായി വനത്തിനുള്ളിലേക്ക് പോകുകയായിരുന്നു . തുടർന്ന് മദ്യപിക്കുന്നതിനിടെ പ്രതി രാജുമാർ കുടിച്ച മദ്യത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നാണ് കരുതുന്നത്.
ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കണമെങ്കിൽ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ് മോർട്ടവും പൂർത്തിയാക്കണം . ഇതിനു ശേഷം മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരികയുള്ളു . കൂടുതൽ പേർക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
