പോലീസിലെ രഹസ്യം ചോർത്തി നൽകിയ പോലീസുകാരന് പണി പോയി
ഇടുക്കി :പോലീസുകാരനെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. കരിമണ്ണൂർ സ്റ്റേഷനിലെ പോലീസുകാരൻ അനസ് പി കെ യെ യാണ് പിരിച്ചു വിട്ടത്.ഇടുക്കി എസ് പി കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്.തൊടുപുഴയിലെ 150 ഓളം ആർഎസ്എസ്, ബിജെപി പ്രവർത്തകരെ സംബന്ധിച്ച വിവരങ്ങൾ അനസ് എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ വാട്‌സ്ആപ്പ് വഴിയാണ് അനസ് ചോർത്തി നൽകിയത്.ഇത് സംബന്ധിച്ച തെളിവുകൾ പരിശോധിച്ച ശേഷം ഡിവൈഎസ്പി അനസിനെതിരെയുള്ള പരാതിയെ ശരിവെയ്‌ക്കുന്ന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അനസിനെ ജില്ലാപോലീസ് ആസ്ഥാനത്തേക്ക് മാറ്റുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഗുരുതര പിഴവ് വരുത്തിയ അനസിനെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ശക്തമായിരുന്നു.
മാസങ്ങൾക്ക് മുൻപ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വനവാസിയായ കെഎസ്ആർടിസി ബസ് കണ്ടക്ടറെ മക്കളുടെ മുന്നിൽ വെച്ച് ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ എസ് ഡി പി ഐ പ്രവർത്തകരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് അനസ് ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും വിവരങ്ങൾ ചോർത്തിനൽകിയിരുന്നുവെന്നും കണ്ടെത്തിയത്.
