March 2, 2026

Idukkionline

idukkivarthaonline

പാലാ വള്ളിച്ചിറയിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയിഡ്; പാലാ തൊടുപുഴ സ്വദേശികളായ മൂന്നു സ്ത്രീകളും നാലു പുരുഷന്മാരും പിടിയിൽ

പാലാ: വള്ളിച്ചിറയിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസിന്റെ പരിശോധന. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരനും ഇടപാടുകാരുമായ നാലു പുരുഷന്മാരും, മൂന്നു സ്ത്രീകളും പിടിയിലായി. പാലാ, പ്രവിത്താനം, തൊടുപുഴ സ്വദേശികളായ സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം അഭയ കേന്ദ്രത്തിലേയ്ക്കു മാറ്റി. സംഭവുമായി ബന്ധപ്പെട്ട് പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരൻ പാലാ ഉള്ളനാട് കവിയിൽ ജോസഫ് (ടോമി-57) , ഇടപാടുകാരായ പൂവരണി ആനകുത്തിയിൽ ബാലകൃഷ്ണൻ നായർ ബിനു (49) , തോടനാട് കാരിത്തോട്ടിൽ മനോജ് (39), ചെങ്ങളം കാഞ്ഞിരമറ്റം പന്തപ്ലാക്കൽ ബോബി (57) എന്നിവരെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പാലാ വള്ളിച്ചിറയിലെ വീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പാലാ ഡിവൈ.എസ്.പി ഷാജു ജോസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പാലാ എസ്.എച്ച്.ഒ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം, ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. തുടർന്ന് രാവിലെ വീട്ടിൽ പൊലീസ് നടത്തിയ റെയിഡിലാണ് പുരുഷന്മാരെയും സ്ത്രീകളെയും പിടികൂടിയത്.

ഒരു മാസത്തിലേറെയായി പ്രദേശം കേന്ദ്രീകരിച്ചു പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. വീട്ടിൽ മധ്യ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇടപാടുകാർ എത്തുന്നതായും പൊലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവിടെ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ്, എ.എസ്.ഐ ഷാജി കുര്യാക്കോസ്, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ബിജു, വനിതാ സിവിൽ രമ്യ എന്നിവർ നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!