പത്താംതരം പാസ്സാകണമെന്ന സുമതിയുടെ ആഗ്രഹത്തിന് ആകാശത്തോളം ഉയർച്ച.
കട്ടപ്പന,പുളിയൻമല, തറയിൽ പുത്തൻവീട്ടിൽ കെ.കെ സുമതി (62)യാണ് പത്താം ക്ലാസ്സ് പാസ്സാക്കണമെന്ന ആകാശത്തോളം ഉയർച്ചയുള്ള മോഹവുമായി വീട്ടിൽ കഴിയുന്നത്. 62 കാരിയായ സുമതി കേരള സംസ്ഥാന
സാക്ഷരതാ മിഷൻ നടത്തുന്ന പത്താം തരം തുല്യത പരീക്ഷ എഴുതി വരികയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രായമുള്ള പഠിതാവാണ് സുമതി. കട്ടപ്പന ഗവണ്മെന്റ് ട്രൈബൽ സ്കൂളിൽ പരീക്ഷ എഴുതുന്ന സുമതിയെ കാണാനും അഭിനന്ദനം അറിയിക്കാനും അതോറിറ്റി ഡയറക്ടർ ഡോ.പി എസ് ശ്രീകലയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ്പും ഇന്നലെ പുലിയാന്മലയിലെ സുമതിയുടെ വീട്ടുമുറ്റത്ത് എത്തിയപ്പോൾ സുമതിക്ക് അത്ഭുതം.
ചെറുപ്പത്തിലെ പഠനം മുടങ്ങിയ സുമതിക്ക് കൂടുതൽ പഠിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു.എന്നാൽ ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ അതിന് കഴിഞ്ഞില്ല. നാലാം തരത്തിൽ പഠനം മുടങ്ങിയ സുമതി ഇതിനിടെയാണ് സാക്ഷരതാ മിഷൻ്റെ തുല്യത കോഴ്സുകളെക്കുറിച്ച് അറിഞ്ഞത്. തുടർന്ന്
സാക്ഷരതാ മിഷൻ കേന്ദ്രത്തിലെത്തി തുല്യത കോഴ്സിൽ ചേർന്നു.2014ൽ സാക്ഷരതാ മിഷൻ്റെ
ഏഴാം തരം തുല്യത കോഴ്സ്
പാസായെങ്കിലും 2019-20 ബാച്ചിലാണ്
പത്താംതരത്തിൽ ചേരാനായത്.തുടർന്ന് കട്ടപ്പന ട്രൈബൽ എച്ച് എസ് എസ് സമ്പർക്ക പഠനകേന്ദ്രത്തിൽ ചേർന്നു പഠിച്ചു. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകളിലും സജീവമായിരുന്നു സുമതി.
ഇക്കഴിഞ്ഞ 16 ന് ആരംഭിച്ച പത്താംതരം തുല്യത പരീക്ഷ എഴുതുന്ന സുമതി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇടുക്കി ജില്ലയിൽ പത്താംതരം തുല്യത പരീക്ഷ എഴുതുന്ന 251 പഠിതാക്കളിൽ ഏറ്റവും മുതിർന്ന പഠിതാവാണ് സുമതി. ഇക്കാര്യം അറിഞ്ഞ് സുമതിയെ നേരിട്ട് അഭിനന്ദിക്കാൻ എത്തിയതാണ് സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി എസ് ശ്രീകലയും, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ്പും.
ഇരുവരും സുമതിയെ അഭിനന്ദിക്കുകയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.
ചൊവ്വാഴ്ച നടക്കുന്ന ഹിന്ദി പരീക്ഷ എഴുതാൻ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇരുവരും വീട്ടിലെത്തിയത്.പത്താംതരം പാസാകണമെന്ന വലിയ ആഗ്രഹത്തിൻ്റെ
സാക്ഷാത്കാരത്തിലേക്ക് നടന്നടുക്കുകയാണ് സുമതി. ഭർത്താവ് വിജയൻ ഒന്നര വർഷം മുൻപ് മരിച്ചു.മൂന്ന് ആൺമക്കൾ ഉണ്ട്.തൊഴിലുറപ്പ് തൊഴിലാളിയായ സുമതി ഏലതോട്ടത്തിലും ഇടക്ക് ജോലിക്ക് പോകാറുണ്ട്.
സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം, അസിസ്റ്റൻ്റ് കോർഡിനേറ്റർ ജെമിനി ജോസഫ്, സെൻ്റർ കോർഡിനേറ്റർ മിനി.ടി, അധ്യാപിക സുമതി എസ്,
പ്രേരക്മാരായ സുമ പി കെ
ഗീതമ്മ കെ എം, എന്നിവരും ഡയറക്ടർക്കൊപ്പം ഉണ്ടായിരുന്നു.
