പള്ളിവാസൽ പവർ ഹൗസിനു സമീപം പ്ലസ് ടു വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പള്ളിവാസൽ പവർ ഹൗസിനു സമീപം പ്ലസ് ടു വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന്‍റെ 200 മീറ്റർ അകലത്തിലാണ് അരുണിന്‍റെ മൃതദേഹം കണ്ടത്. വണ്ടിപ്പാറ രാജേഷ്- ജെസി ദമ്പതികളുടെ മകൾ രേഷ്‌മ (17)യെയാണ് കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്.പെൺകുട്ടിയുടെ അർഥ പിതൃസഹോദര പുത്രനായ അരുണി (അനു 28)നെ മൂന്നു ദിവസമായി പൊലീസ് തിരയുകയായിരുന്നു. ഇന്നലെയും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെയായിരിക്കാം പ്രതി സ്ഥലത്തെത്തി ജീവനൊടുക്കിയതെന്നാണ് പൊലീസ് കരുതുന്നത്.
രേഷ്‌മയും താനും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും രേഷ്‌മ ബന്ധത്തിൽ നിന്നും പിൻമാറിയതിനാൽ കൊലപ്പെടുത്താൻ തീരുമാനിച്ചെന്നുമുള്ള കത്ത് അരുൺ താമസിച്ച മുറിയിൽ നിന്നും കണ്ടെത്തി. രേഷ്‌മയെ ഇല്ലാതാക്കിയാൽ ആരും തന്നെ പിന്നീട് കാണില്ലെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണ് അരുൺ കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല നടന്ന പള്ളിവാസൽ പവർ ഹൗസിനു സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് പല തവണ ഇയാൾ എത്തിയതായി സിസി ടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
