പ്രശ്ന പരിഹാരത്തിനായി എത്തിയ യുവതി പൂജാരിയുടെ വീട്ടിൽ നിന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു; ഒടുവിൽ പിടിയിൽ
തൃശൂർ: പ്രശ്നപരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ എത്താറുണ്ടായിരുന്ന യുവതി, വിശ്വാസം ദുരുപയോഗം ചെയ്ത് 12 പവനോളം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. സംഭവത്തിൽ 26കാരിയായ യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
കൊടകര മറ്റത്തൂർ മൂലംകുടം സ്വദേശിയായ പൂജാരി അജേഷിന്റെ വീട്ടിലാണ് സംഭവം നടന്നത്. ഫെബ്രുവരി 16നാണ് മോഷണം നടന്നത്. പൂജാരിയുടെ ഭാര്യയുടെ സ്വർണാഭരണങ്ങളാണ് നഷ്ടമായത്. ബെഡ്റൂമിലെ അലമാരയ്ക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന ഏകദേശം 12 പവൻ തൂക്കം വരുന്ന, 12 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് കാണാതായത്.
പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ പൂജാരിയുടെ വീട്ടിൽ എത്താറുണ്ടായിരുന്ന പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പരിചയസൗഹൃദം മുതലെടുത്ത്, പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് തന്ത്രപൂർവം അലമാരയിൽ നിന്ന് ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതിയെ പൊലീസ് പിടികൂടി. മോഷ്ടിച്ച സ്വർണാഭരണങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
