സ്പെയിനൻ സ്വദേശികൾക്ക് വിവാഹം കേരളത്തിലെ ക്ഷേത്രത്തിൽകുമളിയിൽ, ദ റിയൽ കേരള സ്റ്റോറി…
കുമളി: വിവാഹം സ്വർഗ്ഗത്തിൽ വെച്ച് നടക്കുമെന്നാണ് പഴമൊഴി. സ്പെയിൻ സ്വദേശികളായ ഓസ്കറും സെലിയയും തങ്ങളുടെ സ്വർഗം തേടിയെത്തിയത് കേരളത്തിലായിരുന്നു. കുമളിയിലെ ക്ഷേത്രം ഭാരവാഹികൾ ജാതിയും മതവും നോക്കാതെ ഇരുവരെയും ഇരുകൈയ്യും നീട്ടി അവരെ സ്വീകരിച്ചു. ആചാര്യന്റെ മംഗല്യ സൂത്രധാരണ മന്ത്രങ്ങൾക്കിടെ ഇരുവരും പരസ്പരം താലിചാർത്തി. അതേ കേരളം സ്വർഗമാണ്-വിവാഹശേഷം ഒന്നായി ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു. കുമളി ദുർഗ ഗണപതി ഭദ്രകാളി ക്ഷേത്രത്തിലാണ് ക്ഷേത്രം ഭാരവാഹികളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഹൈന്ദവാചാര പ്രകാരം ഓസ്കാർ (47) സെലിയ (37)യുടെ കഴുത്തിൽ താലി ചാർത്തിയത്. പൂജാകർമ്മങ്ങൾക്ക് പൂജാരി കണ്ണൻ കാർമികത്വം വഹിച്ചു. വിവാഹ ഒരുക്കങ്ങൾ ക്ഷേത്രം പ്രസിഡൻ്റ് രവീന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് നടത്തിയത്. വിവാഹശേഷം ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ കേരള സദ്യയും ഒരുക്കി.
2010 മുതൽ വർഷത്തിൽ രണ്ട് തവണ (കോവിഡ് കാലം ഒഴിച്ച് ) കേരളം സന്ദർശിക്കുന്ന ആളാണ് ഓസ്കാർ. വർക്കലയും തേക്കടിയുമാണ് ഏറ്റവും ഇഷ്ട സ്ഥലങ്ങൾ. കേരളത്തിലെയും തമിഴ്നാട്ടിലെയും ക്ഷേത്രങ്ങളിലെ തുടർച്ചയായ സന്ദർശനങ്ങളാണ് ഹൈന്ദവ ആചാരങ്ങളിലേക്ക് ഓസ്കാറിനെ ആകർഷിച്ചത്. ഓസ്കാറിന്റെ വിവരണങ്ങളിൽ നിന്നാണ് സെലിയ ഇതേക്കുറിച്ച് കൂടുതൽ അറിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി സെലിയയും മുടങ്ങാതെ കേരളത്തിലെത്തുന്നുണ്ട്. ഇരുവരുടെയും ആഗ്രഹം അറിഞ്ഞപ്പോൾ ക്ഷേത്രം ഭാരവാഹികൾക്കും നൂറ് സമ്മതം.
