തമിഴ്നാട് എം. പിയും കുടുംബവും ശനിയാഴ്ച മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ഉല്ലാസയാത്ര നടത്തി.
കുമളി : അതിർത്തി ജില്ലയായ തേനിയിലെ എം.പി തങ്കതമിഴ്ശൽവനും കുടുംബാംഗങ്ങളുമാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് വക ബോട്ടിൽ ഉല്ലാസയാത്ര പോയത്.
അണക്കെട്ടിൽ കയറാൻ സുരക്ഷ ചുമതലയുള്ള കേരള പോലീസ് അനുമതി നൽകാതിരുന്നതിനാൽ ബോട്ടിലിരുന്ന് കുടുംബാംഗങ്ങളെ അണക്കെട്ട് കാണിച്ച ശേഷമായിരുന്നു മടക്കം.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് എം.പി യും കുടുംബാംഗങ്ങളും തേക്കടിയിലെത്തിയത്. ബോട്ടിൽ അണക്കെട്ടിലേക്ക് പോയ എം. യും കുടുംബവും പിന്നീട് പ്രധാന അണക്കെട്ട്, ബേബി ഡാം എന്നിവയെല്ലാം ബോട്ടിലിരുന്ന് അണക്കെട്ടിന് സമീപതെത്തി കണ്ടു. തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ശൽവവും എം.പിയോടൊപ്പം ഉണ്ടായിരുന്നു. അണക്കെട്ടുകൾ കണ്ടു കഴിഞ്ഞതോടെ ഇവിടെ നിന്നും, വനമേഖലയിൽ 16 കിലോമീറ്റർ അകലെ മുല്ലക്കുടിയിലേക്ക് പോകണമെന്നായി എം.പി യുടെ ആവശ്യം.
ഇതിനായി വനം വകുപ്പ് ഉടൻ തന്നെ സ്പീഡ് ബോട്ട് അനുവദിച്ചു .ഈ ബോട്ടിൽ കുറച്ചു ദൂരം യാത്ര ചെയ്തെങ്കിലും സമയം വൈകിയതോടെ തേക്കടി ബോട്ട്ലാൻ്റിംഗിലേക്ക് മടങ്ങിവരികയായിരുന്നു.
ശനിയാഴ്ച തേക്കടി കെ ടി ഡി സി ഹോട്ടലിൽ താമസിക്കുന്ന എം. പി യും കുടുംബവും ഇന്ന് വീണ്ടും മുല്ലക്കുടി,മംഗളാദേവി എന്നിവിടങ്ങൾ സന്ദർശിക്കാൻ സൗകര്യം നൽകണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ടതായാണ് വിവരം.
മുമ്പ്, മുൻകൂട്ടി അനുമതി വാങ്ങിയില്ലന്ന കാരണത്താൽ ഇടുക്കി എം. പി ഡീൻ കുര്യാക്കോസിനേയും കേരള പോലീസ് അണക്കെട്ടിൽ കയറാതെ തടഞ്ഞിരുന്നു.
