കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് മുൻപിലും പരിസരത്തുമായി കാടുകയറിയ മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ അപകടഭീഷണി ഉയർത്തുന്നു. ആശുപത്രി യിലെത്തുന്ന രോഗികൾക്കും കാൽനട യാത്രക്കാർക്കും ഇത് ഒരുപോലെ ഭീഷണിയാണ്.
കുമളി: കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ ദേശീയപാതയില്‍ നിന്നും തിരിയുന്ന റോഡിലുള്ള മൂന്ന് പോസ്റ്റുകളില്‍ കാട് കയറി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. അപകട സാധ്യത കണക്കിലെടുത്ത് നാട്ടുകാര്‍ പരാതി നല്‍കിയിട്ടും കെഎസ്ഇബി അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാക്ഷേപം. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഈ റോഡ് വഴി ദിവസവും 300 മുതല്‍ 450 പേരാണ് എത്തുന്നത്. വൈദ്യുത പോസ്റ്റ് കാണാത്ത രീതിയില്‍ കാട് കയറി റോഡിലേക്കുവരെ എത്തി നില്‍ക്കുന്ന സ്ഥിതിയാണ്. റോഡില്‍ കൂടി യാത്ര ചെയ്യുന്നവര്‍ അബദ്ധത്തില്‍ വള്ള പടര്‍പ്പുകളില്‍ പിടിച്ചാല്‍ അപകടം സംഭവിച്ചേക്കാം. മൂന്ന് പോസ്റ്റുകളാണ് ഈ വഴിയില്‍ മാത്രം ഇത്തരത്തിലുള്ളത്. കൂടാതെ ചില പോസ്റ്റുകളുടെ അടിഭാഗത്തെ മണ്ണിളകി അല്‍പം ചെരിഞ്ഞ് നില്‍ക്കുന്നുമുണ്ട്. ആളുകള്‍ അപകടപ്പെടുന്ന സാഹചര്യം ഒഴിവാക്കി എത്രയും വേഗം വൈദ്യുത പോസ്റ്റിലെ കാടുകള്‍ വെട്ടിനീക്കി അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
