വരയാടുകളുടെ പ്രജനനകാലം അവസാനിച്ചു; രാജമല വിനോദ സഞ്ചാരികൾക്കായി നാളെ തുറക്കും.
മൂന്നാർ: രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇരവികുളം ദേശീയോദ്യാനത്തിലെ രാജമല ചൊവ്വ മുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. വരയാടുകളുടെ പ്രജനനം മുൻനിർത്തി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31വരെ പ്രവേശനം നിരോധിച്ചിരുന്നു. ഫെബ്രുവരി 15നു ശേഷം പുതിയ കണക്കെടുപ്പ് നടത്തി.
കഴിഞ്ഞ വർഷം 144 കുഞ്ഞുങ്ങളാണ് ജനിച്ചത്. നിലവിൽ 827 വരയാടുകളാണ് രാജമലയിലുള്ളത്. പരീക്ഷക്കാലം കഴിഞ്ഞതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് ആരംഭിച്ചു. രാജമല തുറക്കുന്നതോടെ ഇവിടെയും വൻ തിരക്കാകും. മുതിർന്നവർക്ക് 200, സ്കൂൾ കുട്ടികൾക്ക് 150, കുട്ടികൾക്ക് 50 എന്നിങ്ങനെയാണ് നിരക്ക്. രാജമല അഞ്ചാംമൈലിൽനിന്ന് സഞ്ചാരികളെ മുകളറ്റംവരെ പോയി തിരികെയെത്തിക്കാനുള്ള ബഗ്ഗി കാറിന് 7500 രൂപയാണ് നിരക്ക്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ബഗ്ഗി യാത്രയ്ക്ക് 800 രൂപ നൽകണം. ഓൺലൈൻ വഴിയാണ് ബുക്കിങ്.

