ചൊക്രമുടി മലമുകളിൽ ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ കയ്യേറ്റ മാഫിയയെ 197 ദിവസംകൊണ്ട് മുട്ടുകുത്തിച്ച നാട്ടുകാരോടും മാധ്യമ പ്രവർത്തകരോടുമുള്ള നന്ദി പ്രകടനത്തിനായി ചൊക്രമുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബൈസൺവാലി ടൗണിൽ അനുമോദന യോഗം സംഘടിപ്പിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ ചൊക്രമുടിയിലെ കയ്യേറ്റത്തിന്റെ വാർത്തകൾ പുറത്തുവന്നതോടെ നാട്ടുകാർ രൂപീകരിച്ച ചൊക്രമുടി സംരക്ഷണസമിതിയുടെ നിതാന്ത ജാഗ്രതയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിയമനത്തിനും പട്ടയം റദ്ദാക്കുന്നത് വരെയുള്ള റവന്യൂ നടപടികൾക്കും കാരണം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ, ഡീൻ കുര്യാക്കോസ് എംപി, സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ തുടങ്ങി നിരവധി പ്രമുഖർ ചൊക്രമുടിയിൽ എത്തുന്നതിനും കാരണമായത് ചൊക്രമുടി സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളാണ്. കഴിഞ്ഞദിവസം ചൊക്രമുടിയിലെ 13.79 ഏക്കർ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ചൊക്രമുടി സംരക്ഷണ സമിതി ബൈസൺവാലിയിൽ അനുമോദനയോഗം സംഘടിപ്പിച്ചത്. യോഗത്തിൽ മാധ്യമപ്രവർത്തകരായ സന്ദീപ് രാജാക്കാട്, ജോജി ജോൺ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
സമിതി ചെയർമാൻ വി.ബി. സന്തോഷ്. കൺവീനർ വി. കെ.ഷാബു , വൈസ് ചെയർമാൻ ബൈജു ബാലകൃഷ്ണൻ, ചൊക്രമുടി കാണി കുമാരസ്വാമി, ബിനോയ് ചെറുപുഷ്പം തുടങ്ങിവർ പങ്കെടുത്തു.
