മുല്ലപ്പെരിയാര്‍ സുരക്ഷ പരിശോധന: കേന്ദ്ര ജല കമ്മിഷന്റെ തീരുമാനം ആശ്വാസകരമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി
കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാപരിശോധന നടത്താനുള്ള കേന്ദ്ര ജല കമ്മിഷന്റെ തീരുമാനം സ്വാഗതാർഹമെന്ന് മുല്ലപ്പെരിയാർ സമരസമിതി. ഏതെങ്കിലും അന്താരാഷ്ട്ര ഏജൻസിയുടെ സേവനം തേടണമെന്നാണ് സമരസമിതിയുടെ ആവശ്യം. 40 ലക്ഷത്തോളം ജനങ്ങളുടെ ജീവനു ഭീഷണിയായ അണക്കെട്ട് ഡീ കമ്മിഷൻ ചെയ്യണം. 14 വർഷത്തിലേറെയായി സമിതി നടത്തിവരുന്ന നിയമപോരാട്ടം ഒടുവിൽ കേന്ദ്ര ജല കമ്മിഷൻ അംഗീകരിച്ചത് പെരിയാർ തീരവാസികൾക്ക് ആശ്വാസകരമാണെന്ന് സമിതി ചെയർമാൻ ഷാജി പി ജോസഫ് പറഞ്ഞു. ഒരുവർഷം കൊണ്ടാണ് ഡാമിന്റെ സുരക്ഷാപരിശോധനകൾ പൂർത്തിയാക്കി കമ്മിഷന് റിപ്പോർട്ട് നൽകേണ്ടത്. ഇതിനുശേഷം മാത്രമേ ഡാം ബലപ്പെടുത്തുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കാനാകൂ. തമിഴ്നാടിന്റെ വാദങ്ങൾ തള്ളികൊണ്ടുള്ള തീരുമാനം പെരിയാർ തീരവാസികൾക്ക് പ്രതീക്ഷയാണെന്നും സമിതി പറഞ്ഞു.

