മലയോര ഹൈവേ നിർമാണത്തിൻ്റെ ഭാഗമായിമൂന്നര മാസം മുൻപ് വീടുകളിലേക്ക് കയറുന്ന പൊളിച്ചിട്ട വഴികൾ പുനസ്ഥാപിക്കാൻ തുടങ്ങി.
മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി റോഡിന് വീതി കൂട്ടാൻ ഒക്ടോബർ ആദ്യവാരം ജെ. സി. ബി. ഉപയോഗിച്ച് മണ്ണു മാറ്റിയപ്പോഴാണ് വീടുകളിലേക്കുള്ള വഴികൾ നഷ്ടമായത്.
അയ്യപ്പൻകോവിൽ പരപ്പിനും ആലടിക്കും ഇടയിൽ താമസിക്കുന്ന പത്തോളം വീട്ടുകാരാണ് വഴിയില്ലാതെ പ്രതിസന്ധിയിലായത്.
15 ദിവസത്തിനുള്ളിൽ സംരക്ഷണ ഭിത്തി കെട്ടി വഴി പുനസ്ഥാപിക്കുമെന്നായിരുന്നു ഉറപ്പ്. ഒരു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് കിഫ്ബിമുടെ തൊടുപുഴയിലെ മേഖല ഓഫിസിൽ നേരിട്ടും, ഫോണിലൂടെയും പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല.റോഡ് പണിയെ തുടർന്ന്
കുടിവെള്ളം അടക്കം മുട്ടിയതോടെ നാട്ടുകാർ പ്രക്ഷോഭം തുടങ്ങാൻ തീരുമാനിക്കുകയും, മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുകയും ചെയ്തു .തുടർന്നാണ് വഴി പുനസ്ഥാപിക്കാനും, കുടിവെള്ള വിതരണം താൽക്കാലികമായി പരിഹരിക്കാനും അധികൃതർ തയ്യാറായത്.ഏതാനും ദിവസങ്ങൾകകം വീടുകളിലേക്ക് കയറുന്ന വഴികളുടെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് മലയോര ഹൈവേ നിർമ്മാണ അധികൃതരും പറയുന്നത്.
