വിദേശത്ത് ജോലി നൽകാമെന്ന പേരിൽ റിസോർട്ട് ജീവനക്കാരിയിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ പൂനെ സ്വദേശി കുമളി പോലീസിൻ്റെ പിടിയിൽ.
കുമളി: വിദേശത്ത് ജോലി നൽകാമെന്ന പേരിൽ റിസോർട്ട് ജീവനക്കാരിയിൽ നിന്നും നാലര ലക്ഷം രൂപ തട്ടിയെടുത്ത ആളെ ബങ്കലുരുവിൽ നിന്നും കുമളി പോലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്ര, പൂനെ സ്വദേശി ഹെൻസൺ ഡിസൂസ (33) ആണ് അറസ്റ്റിലായത്.
കുമളി സ്പ്രിംഗ് വാലിയിലെ സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന ജ്യോതി ലക്ഷ്മിയിൽ നിന്നാണ് പ്രതി 4.5 ലക്ഷം രൂപ തട്ടിയെടുത്തത്.ഒരു വർഷം മുമ്പായിരുന്നു സംഭവം.
യു.കെ.യിലുള്ള സുഹൃത്തിൻ്റെ സ്ഥാപനത്തിൽ മെച്ചപ്പെട്ട ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.
റിസോർട്ടിൽ ആഢംബര കാറിൽ ഭാര്യയുമൊത്ത് താമസിച്ചാണ് ഹെൻസൺ ജ്യോതി ലക്ഷ്മിയെ പരിചയപ്പെട്ടത്.ഇത്തരത്തിൽ സംസ്ഥാനത്തെ പല ഭാഗത്തും ഇയാൾ താമസിച്ച് പണം തട്ടിയതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ ബങ്കലുരുവിൽ നിന്നും കുമളി എസ് ഐ.ലിജോ പി.മണി, ഉദ്യോഗസ്ഥരായ സുബൈർ, ശ്രീനാഥ്, സാദിഖ് സലീൽ രവി,എന്നിവർ ചേർന്നാണ് പിടികൂടിയത്.കുമളിയിലെത്തിച്ച പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു.
പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
