ഉദ്ഘാടനത്തിന് ശേഷം ആറു മാസമായി പൂട്ടി കിടന്ന കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെ എക്സറേ യൂണിറ്റിന് ശാപമോക്ഷം
കുമളി:ഉദ്ഘാടനത്തിന് ശേഷം ആറു മാസമായി പൂട്ടി കിടന്ന കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെ എക്സറേ യൂണിറ്റിന് ശാപമോക്ഷം. എക്സറേ ടെക്നിഷ്യൻ നിയമനത്തിലെ കാലതാമസം പരിഹരിച്ചതോടെയാണ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. അരകോടിയോളം രൂപ മുടക്കിയാണ് എക്സറേ യൂണിറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
കഴിഞ്ഞ വർഷം ജൂലൈയിലാരുന്നു കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെ എക്സറേ യൂണിറ്റിൻ്റെ ഉദ്ഘാടനം. എന്നാൽ അതിനു ശേഷം യൂണിറ്റ് തുറന്ന് പ്രവർത്തിച്ചില്ല. ടെക്നീഷ്യൻ നിയമനത്തിലെ കാലതാമസമാണ് യൂണിറ്റിൻ്റെ പ്രവർത്തനത്തിന് തടസ്സമായതെന്നായിരുന്നു പഞ്ചായത്തിന്റെ വിശദീകരണം.
യൂണിറ്റ് തുറന്ന് പ്രവർത്തിക്കുന്നതിലൂടെ ആദിവാസി മേഖലയിലുള്ളവർക്ക് സൗജന്യമായും, മറ്റുള്ളവർക്ക് നൂറ്റിയിരുപത്തിയഞ്ച് രൂപ നിരക്കിലും എക്‌സറേ എടുക്കാം.
ജില്ലയിൽ തന്നെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില എക്സറേ യൂണിറ്റുകളിലൊന്നായി കുമളിലേത് മാറും. എക്സ്റേ യൂണിറ്റിൻ്റെ പ്രവർത്തനമാരംഭിച്ചത് കാർഷിക, ആദിവാസി മേഖലയ്ക്ക് ആശ്വാസമായി.
ഇതിനു പുറമെ കുമളി കുടുംബാരോഗ്യ കേന്ദ്രം മെച്ചപ്പെടുത്തുന്ന നടപടികൾക്കും തുടക്കം കുറിച്ചതായി ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു.
