കുമളിയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസെത്തി ആശുപത്രിയിലാക്കിയ വയോധിക മരിച്ചു.
കുമളിയിൽ വാടക വീട്ടിൽ ഒറ്റക്ക് കഴിഞ്ഞിരുന്ന വയോധികയെ മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് എത്തിയാണ് വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലാക്കിയത്. കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണിയും സംഘവും ആണ് അന്നക്കുട്ടിക്ക് സഹായവുായി എത്തിയത്. കുമളിയിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നക്കുട്ടി കഴിഞ്ഞ ദിവസം വീണ് വലതു കൈ ഒടിഞ്ഞിരുന്നു. ശാരീരികമായ മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ നാട്ടുകാരും പഞ്ചായത്തംഗവും അറിയിച്ചതനുസരിച്ച് പോലീസ് അന്നക്കുട്ടിയുടെ വീട്ടിലെത്തി. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഭർത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹം കഴിച്ച് കുമളിയിൽ തന്നെയാണ് താമസം. മകന്റെ സംരക്ഷണത്തിലാണ് അമ്മ കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കൾ വാടക വീടെടുത്ത് അന്നക്കുട്ടിയെ പാർപ്പിച്ചിരിക്കുകയായിരുന്നു. മകൾ മാസം തോറും നൽകിയിരുന്ന ചെറിയ തുകയുപയോഗിച്ചാണ് ഒരു വർഷത്തോളമായി അന്നക്കുട്ടി കഴിഞ്ഞിരുന്നത്.
പോലീസ് അറിയിച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ ബാങ്ക് ജീവനക്കാരനായ മകൻ, വീട്ടിലെ നായെ നോക്കാൻ ആളില്ലന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു.
അന്നക്കുട്ടിയെ പരിചരിക്കാനായി വനിതാ പോലീസിനെ ഉൾപ്പെടെ നിയോഗിച്ചിരുന്നു.
ഗുരുതരാവസ്ഥയിൽ ആയതിനാൽ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും, തുടർന്ന് സ്ഥിതി വഷളായതോടെ ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ‘ അന്നക്കുട്ടി ആരുടെയും കാരുണ്യത്തിന് കാത്തുനിൽക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കുമളി പോലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ കുമളി ‘ SHO ജോബിൻ ആൻറണി അറിയിച്ചു.
