കൊല്ലത്ത് 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോയി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് .
കൊല്ലം: ഓയൂർ മരുതൺപള്ളിക്കു സമീപം 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് കാണാതായത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകുമ്പോഴാണു കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കാറിൽ 3 പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന സഹോദരൻ പറഞ്ഞു.കുട്ടിയെ തട്ടിക്കൊണ്ടു പോവുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണ് സംഘമെത്തിയത്. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാറിന്‍റെ നമ്പർ തിരുവനന്തപുരം രജിസ്ട്രേഷനിലുള്ളതാണെന്നാണ് കണ്ടെത്തൽ, എന്നാൽ ഈ നമ്പർ വ്യാജമാണോയെന്ന് പൊലീസ് വ്യക്തമാക്കി.
തട്ടിക്കൊണ്ടു പോയ കുട്ടിയെ വിട്ടു നൽകാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺ കോൾ എത്തി.കുട്ടിയുടെ അമ്മയുടെ നമ്പറിലേക്ക് വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. കുട്ടി സുരക്ഷിതയാണെന്ന് അറിയിച്ചതായും കുട്ടിയുടെ ബന്ധുക്കൾ വെളിപ്പെടുത്തി. തട്ടിക്കൊണ്ടു പോയി മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടി എവിടെയാണെന്ന് കണ്ടെത്താൻ ആയിട്ടില്ല. കുട്ടിയുടെ അമ്മയ്ക്കു വന്ന ഫോൺ കോളിന്‍റെ ആധികാരികത പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
