അന്തർസംസ്ഥാന മോഷ്ട്ടാവ് സിസിടിവിയിൽ കുടുങ്ങി; പ്രതി അറസ്റ്റിൽ
കോഴിക്കോട്: സംസ്ഥാനത്തിനകത്തും മറ്റു സ്ഥലങ്ങളിലുമായി പല മോഷണങ്ങൾ നടത്തിയ പ്രതി അറസ്റ്റിൽ. കാസർഗോഡ് സ്വദേശിയായ ലബീഷാണ് പിടിയിലായത്. വ്യാഴാഴ്ച കോഴിക്കോട്ട് നിന്നും കാർ മോഷ്ടിച്ച കേസിൽ നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഇതേ കാറിൽ താമരശ്ശേരിയിലെത്തിയതായി കണ്ടെത്തി. പ്രദേശത്തെ ഒരു കടയിൽ നിന്നും ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
ഇതിനിടയിൽ പോലീസ് പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രതി വാഹനവുമായി കടന്നുകളയാൻ ശ്രമിച്ചു. തുടർന്ന് പോലീസ് വാഹനം തടഞ്ഞതോടെ പ്രതി ഓടി രക്ഷപ്പെടാനും ശ്രമം നടത്തി. പിന്നീട് കൊയിലാണ്ടി ട്രാഫിക് പോലീസിൻ്റയും നാട്ടുകാരുടെയും സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും മാളിക്കടവ് എന്ന സ്ഥലത്ത് നിന്ന് ഒരു ഒമിനി വാനും കണ്ണൂർ റെയിൽവേ സമീപത്ത് നിന്ന് ഒരു ബെെക്കും മോഷ്ടിച്ചതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. വാഹനങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. താമരശ്ശേരിയിൽ നിന്നും മോഷ്ടിച്ച ഫോണും പോലീസ് കണ്ടെത്തി.
തമിഴ്നാട് മധുരയിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ചതായും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ പ്രതിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു
News courtesy
