മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതുപേർ മരിച്ചു
മാനന്തവാടി : മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതുപേർ മരിച്ചു.12 പേർ ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡ്രൈവറടക്കം മൂന്നുപേരുടെയും നില അതീവ ഗുരുതരമാണ്.
തലകണ്ണ് മലയ്ക്ക് സമീപമാണ് വെള്ളിയാഴ്ച നാലു മണിയോടെ അപകടമുണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. മരിച്ചവരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശാന്തി, റാണി, ചിന്നമ്മ, ലീല എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കമ്പള എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.
തോട്ടം തൊഴിലാളികളുടെ ജോലി കഴിയുന്ന സമയത്ത് പ്രദേശത്തുകൂടി നിരവധി ജീപ്പുകൾ സർവീസ് നടത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് പൂർണമായും തകർന്നു. 30 മീറ്റർ താഴെയിലേക്കാണ് ജീപ്പ് മറിഞ്ഞത്.
