മലയാളികളുടെ പ്രിയപ്പെട്ട നടനും മുൻ എം പിയുമായ ഇന്നസെന്റ് അന്തരിച്ചു.
കൊച്ചി :നടനും മുൻ എം പിയുമായ ഇന്നസെന്റ് അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.
ഇന്നസെൻ്റിൻ്റെ ആരോഗ്യസ്ഥിതി വളരെ മോശമെന്ന് അടിയന്തര മെഡിക്കൽ ബോർഡ് യോഗം ചേർന്നതിന് ശേഷം മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു. മന്ത്രി സജി ചെറിയാന് പുറമെ, മന്ത്രി പി രാജീവ്, മന്ത്രി ആർ ബിന്ദു എന്നിവരും യോഗത്തിൽ പങ്കെടുത്തു. മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം നില അതീവ ഗുരുതരമായി തുടരുന്നതായി മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. മൂന്നു തവണ വന്ന കൊവിഡിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് നടനെ അലട്ടിയിരുന്നത്. കഴിഞ്ഞ ആറുമാസമായി ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു താരം. ഈയിടെ ഇന്നസെന്റിന് ഓർമ്മക്കുറവ് വന്നിട്ടുണ്ടായിരുന്നു. അതും നടനെ അലട്ടിയിരുന്നു. അമേരിക്ക സന്ദർശനത്തിനിടെ വീണത് ആരോഗ്യസ്ഥിതി അപകടത്തിലാക്കി. കൊവിഡ് തുടരെ തുടരെ വന്നതോടെ അതിന്റെ പ്രശ്നങ്ങൾ ആന്തരികാവയവങ്ങളെ ബാധിച്ചു. ഇതാണ് ആരോഗ്യസ്ഥിതി വഷളാക്കിയത്.
