ഇടുക്കിയിൽ ഇടിമിന്നൽ: മംഗളാദേവി ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ 11 പേർക്ക് പരുക്ക്
ഇടുക്കി: മംഗളാദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടിമിന്നലേറ്റ് പതിനൊന്ന് പേർക്ക് പരുക്കേറ്റു. മംഗളാദേവിയിൽ നിന്ന് കുമളിയിലേക്ക് വരുന്ന വഴിയിലെ ഒമ്പതാം വളവിന് സമീപമാണ് അപകടം ഉണ്ടായത്.
സംഭവത്തിൽ കൊല്ലം സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ അൻസാറിന് കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം സ്വദേശി വിഷ്ണു, ചിന്നമന്നൂർ സ്വദേശികളായ ലോകമണി, പൊന്നു സ്വാമി, കമ്പം സ്വദേശി ധനലക്ഷ്മി, തൃശൂർ സ്വദേശികളായ രമ്യയും ഭർത്താവ് ബ്രോൺസ്കിയും, കട്ടപ്പന സ്വദേശികളായ ഗിരീഷ്, ശ്രീലക്ഷ്മി, ഏറ്റുമാനൂർ സ്വദേശിയായ അശ്വതിയും മകൻ അഭിനന്ദും എന്നിവർക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവർ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു.
