മംഗളാദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരുക്കേറ്റു.
മംഗളാദേവിയിൽ നിന്ന് കുമളിയിലേക്ക് വരുന്ന വഴിയിലെ ഒമ്പതാം വളവിന് സമീപമാണ് അപകടം ഉണ്ടായത്.
സംഭവത്തിൽ കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ കൊല്ലം സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് ദിണ്ടിക്കൽ സ്വദേശിനിയായ ഉഷാറാണിയെ തേനി മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിച്ചു.
തിരുവനന്തപുരം സ്വദേശികളായ വിഷ്ണു, ധനലക്ഷ്മി, തൃശൂർ സ്വദേശിനി രമ്യ, തമിഴ്നാട് സ്വദേശികളായ ലോകമണി, കാളിയമ്മാൾ എന്നിവർക്ക് നിസാര പരുക്കുകളാണ് ഉണ്ടായത്. ഇവർക്ക് കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി.
പരുക്കേറ്റ തിരുവനന്തപുരം സ്വദേശി വിഷ്ണു കുമളി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
