തേക്കടിയിൽ കഴിഞ്ഞ 2 വർഷത്തോളമായി സർവ്വീസ് നടത്താതിരുന്ന ബോട്ട് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് നീറ്റിലിറക്കി.
കുമളി :പെരിയാർ കടുവ സങ്കേതത്തിലെ ഉൾക്കാട്ടിലടക്കം ജോലി ചെയ്യുന്ന ജീവനക്കാർ വനത്തിലൂടെ ദീർഘ ദൂരം സഞ്ചരിച്ചു വേണം ഓരോ പ്രദേശങ്ങളിൽ എത്തിച്ചേരാൻ. ജീവനക്കാർക്ക് സഞ്ചരിക്കാനുള്ള വനദർശൻ, വന ലക്ഷ്മി എന്ന 2 ബോട്ടുകൾ പണി മുടക്കിയതാണ് കാരണം.
എന്നാൽ വനം വകുപ്പിലെ ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ്ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ ഉൾപ്പെടെ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതോടെ 2 വർഷങ്ങൾക്ക് ശേഷം വനദർശൻ ബോട്ട് സർവ്വീസ് പുനരാരംഭിച്ചു. ഒരു സമയം 18 പേർക്ക് ബോട്ടിൽ യാത്ര ചെയ്യാം. ഇതോടെ ഉൾക്കാട്ടിൽ ജോലി ചെയ്യുന്ന ജീവനക്കാരെ തേക്കടി ലാൻഡിംങ്ങിൽ നിന്ന് ഓരോ പ്രദേശങ്ങളിൽ എത്തിക്കാം. ഇത് ജീവനക്കാർക്കും ആശ്വാസമായി.
ഇതോടൊപ്പം സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചാൽ ഈ ബോട്ടിൽ സർവ്വീസ് നടത്താനും ഉപയോഗിക്കാമെന്ന് തേക്കടി റേഞ്ച് ഓഫീസർ സിബി കെ. ഇ അറിയിച്ചു.

