കടുവ സംരക്ഷണത്തിലെ വെല്ലുവിളികൾ അതിജീവിക്കാനും കൂടുതൽ സുരക്ഷിതമായ ആവാസവ്യവസ്ഥ ഒരുക്കാനും പെരിയാർ കടുവ സങ്കേതത്തിൽ ദേശീയ കടുവ സംരക്ഷണ അതോരിറ്റി (NTCI) പരിശോധന നടത്തി.
കടുവാ സംരക്ഷണം കാര്യക്ഷമമാക്കാൻ പെരിയാർ ടൈഗർ റിസർവിൽ കേന്ദ്ര സംഘം പരിശോധന നടത്തിയത്.
ദേശീയ കടുവ സംരക്ഷണ അതോരിറ്റി നിയോഗിച്ച മുൻ കർണ്ണാടക ചീഫ് വൈൽഡ് ലൈഫ് വാർഡൻ അജയ് മിശ്ര, മുൻ പശ്ചിമ ബംഗാൾ വനം വകുപ്പ് മേധാവി സുബ്രത് മുഖർജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പെരിയാർ കടുവ സങ്കേതത്തിൻ്റെ ഈസ്റ്റ്, വെസ്റ്റ് ഡിവിഷനുകളിൽ പരിശോധനകളും വിലയിരുത്തലുകളും നടന്നത്.
പ്രധാനമായും കടുവകൾക്ക് ആവശ്യമായ ആവസവ്യവസ്ഥ നിലനിൽക്കുന്നുണ്ടോ, സംരക്ഷണത്തിന് ഒരുക്കിയിട്ടുള്ള കാര്യങ്ങൾ, പുറമേ നിന്നും നേരിടുന്ന വെല്ലുവിളികൾ, ആവാസവ്യവസ്ഥയിൽ വന്നിട്ടുള്ള മാറ്റങ്ങൾ, ജീവനക്കാരുടെ വിന്യാസം, നിരീക്ഷണം, ജീവനക്കാർക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ തുടങ്ങി നിരവധിയായ കാര്യങ്ങളുടെ വിലയിരുത്തലുകളാണ് പ്രധാനമായും നടന്നത്.
നാല് ദിവസം നീണ്ടു നിൽക്കുന്ന പരിശോധനയിൽ കടുവ സങ്കേതത്തിലെ താന്നിക്കുടി, മുല്ലക്കുടി, പച്ചക്കാട്, മേതകാനം, ഗവി, ബ്രാണ്ടിപ്പാറ, നെല്ലിക്കാംപ്പെട്ടി, ഇരവങ്കലാർ, മണലാർ, മംഗളാദേവി, ഉപ്പുപാറ, അരുവിപ്പാലം, പച്ചക്കാട് തുടങ്ങി മിക്ക സ്ഥലത്തും സംഘം സന്ദർശനം നടത്തി സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തും. ഓരോ പ്രദേശത്തെ ജീവനക്കാരുമായും ഇരുവരും ആശയവിനിമയം നടത്തുകയും ചെയ്യും. തേക്കടി ബാംബൂ ഗ്രോവിൽ ഇ .ഡി. സി, ഫീൽഡ് സ്റ്റാഫ് എന്നിവരുമായും ചർച്ചകൾ നടത്തിയാണ് വിവരങ്ങൾ ക്രോഡീകരിച്ചത്.
പെരിയാർ വനമേഖലയിൽ കണ്ടെത്തിയ കാര്യങ്ങൾ വൈകാതെ വിശദമായ റിപ്പോർട്ടാക്കി ദേശീയ കടുവ സംരക്ഷണ അതോരിറ്റിക്ക് കൈമാറും.

