പത്ത് ദിവസങ്ങൾക്ക് ശേഷം കുമളിയിലെ ബെവ്കോ ഔട്ട് ലെറ്റിൻ്റെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ പുനരാരംഭിച്ചു.
കുമളി: കുമളി ചെളിമടയിലാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്. അട്ടപ്പള്ളത്ത് പ്രവർത്തിച്ചിരുന്ന ഔട്ട്ലെറ്റിൻ്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പെ ഔട്ട്ലെറ്റ് മാറ്റിയതിൽ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ ചെളിമടയിൽ ആരംഭിച്ച ഔട്ട്ലെറ്റ് അടപ്പിക്കുകയായിരുന്നു. ഒക്ടോബർ 14 ന് രാവിലെയാണ് വിഷയങ്ങൾക്ക് തുടക്കം. അട്ടപ്പള്ളത്ത് പ്രവർത്തിച്ചു വന്ന ബെവ്കോ ഔട്ട് ലെറ്റിൻ്റെ എക്സൈസ് ലൈസൻസ് കാലാവധി തീർന്നതോടെ ഔട്ട്ലെറ്റ് ചെളിമടയിൽ പ്രവർത്തനം ആരംഭിച്ചു. ആദ്യ മണിക്കൂറിൽ ഒരു ലക്ഷം രൂപയുടെ വില്പന. തുടർന്ന് അട്ടപ്പള്ളത്തെ കെട്ടിടത്തിന് രണ്ടെര വർഷത്തെ കാലാവധി കൂടിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സി.പി.എം. പ്രവർത്തകർ ചെളിമടയിലെ ഔട്ട് ലെറ്റ് അടപ്പിച്ചു. ഇതോടെ കുമളി നിവാസികളും, വിനോദ സഞ്ചാരികളും കൊച്ചറ, വണ്ടിപ്പെരിയാർ ബെവ്കോയെയാണ് ആശ്രയിച്ചിരുന്നത്.

കുമളിയിലെ ഔട്ട്ലെറ്റ് തുറക്കാത്തതിൽ പ്രതിഷേധവും ശക്തമായിരുന്നു. ഇതോടെ കോടതിയുടെ ഇടപെടൽ മൂലം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കുമളി ചെളിമടയിലെ ഔട്ട്ലെറ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു. പുതിയതായി പ്രവർത്തനം ആരംഭിച്ച കെട്ടിടത്തിൽ 3 ഷട്ടറുകളിൽ ഒരെണ്ണം സൂപ്പർമാർക്കറ്റായും പ്രവർത്തിക്കാനാണ് തീരുമാനം.
