കൊക്കയാർ ദുരന്തത്തിനിരയായവർക്കായി പ്രത്യേക അദാലത്ത് നടത്തി
പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ ആക്ഷേപങ്ങളും പരാതികളും പരിഹരിക്കുന്നതിനായി കൊക്കയാറിൽ പ്രത്യേക അദാലത്ത് നടത്തി. കൊക്കയാർ വില്ലേജ് ഓഫിസിനു സമീപത്തെ സിഎസ്ഐ പാരിഷ് ഹാളിൽ നടത്തിയ അദാലത്തിൽ കൊക്കയാർ, പെരുവന്താനം വില്ലേജ് പരിധികളിൽ വരുന്ന 348 അപേക്ഷകൾ ലഭിച്ചു. അദാലത്തിന് ജില്ലാ കളക്ടർ ഷീബ ജോർജ് നേതൃത്വം നൽകി. 2021 ഒക്ടോബർ 16 ന് സമാനതകളില്ലാത്ത മഹാദുരന്തത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. പീരുമേട് താലൂക്കിന്റെ വിവിധമേഖലകളിലും നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും കൊക്കയാർ പെരുവന്താനം പഞ്ചായത്തുകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ദുരിതം വിതച്ചത്. ഒൻപത് ജീവനുകൾ ദുരന്തത്തിൽ പൊലിഞ്ഞു. വീടുകളും, കൃഷിസ്ഥലങ്ങളും, വളർത്തുമൃഗങ്ങളും, ജീവനോപാധികളും നഷ്ടപെട്ടവർ അനവധിയാണ്. പ്രളയ ദുരിതാശ്വാസ ധനസഹായ വിതരണത്തിൻെറ ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനവും നഷ്ട്ടപ്പെട്ട ആധാരരേഖകൾക്ക് പകരമുള്ളവയുടെ സൗജന്യ വിതരണവും മാർച്ച് നാലിന് കൊക്കയാറിൽ നടത്തിയിരുന്നു. ഇനിയും സഹായം ലഭിക്കേണ്ടതായി ആരെങ്കിലുമുള്ളതായി ശ്രദ്ധയിൽപെട്ടാൽ അടിയന്തിരമായി അദാലത്ത് നടത്തുവാനും മന്ത്രി കെ രാജൻ അന്ന് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിൻെറ ഭാഗമായാണ് ഇപ്പോൾ ( 23 ന്) അദാലത്ത് സംഘടിപ്പിച്ചത്. അദാലത്തിന് ലഭിച്ച അപേക്ഷകളിൽ 33 എണ്ണം മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളായിരുന്നു. ശേഷിക്കുന്ന പരാതികളിൽ കൂടുതലും പ്രളയദുരിത ബാധിതർക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിൽ ഭൂരിപക്ഷവും ആദ്യഘട്ട ധനസഹായം ലഭിച്ചവരും അവശേഷിക്കുന്ന ഗഡു എപ്പോൾ ലഭ്യമാകുമെന്ന് അറിയുവാൻ എത്തിയവരുമായിരുന്നു. ഇവരെല്ലാം പട്ടികയിൽ ഉൾപ്പെട്ടവരാണെന്നും ധനസഹായം അനുവദിക്കപ്പെട്ടവരാണെന്നും ആദ്യ ഘട്ട തുക കൈമാറുകയും സർക്കാർ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് രണ്ടാംഘട്ട തുക കൈമാറുന്നതായിരിക്കുമെന്നും ജില്ലാ കളക്ടർക്കു വേണ്ടി പീരുമേട് തഹസിൽദാർ വിജയലാൽ അറിയിച്ചു. അദാലത്തിൽ വാഴൂർ സോമൻ എംഎൽഎ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അദാലത്തിന് എഡിഎം ഷൈജു ജേക്കബ്, തഹസിൽദാർ വിജയലാൽ, റവന്യു ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ നേതൃത്വം നൽകി.
