പെനാൽറ്റിയിൽ ബ്ലാസ്റ്റേഴ്സ് വീണു; ഹൈദരാബാദിന് ഐഎസ്എൽ കിരീടം
ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ ജേതാക്കളായി ഹൈദരാബാദ് എഫ്.സി. മൂന്നാം ഫൈനലിൽ ഭാഗ്യം തേടിയെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു കിക്ക് ബാക്കി നിൽക്കെ, 3-1ന് തറപറ്റിച്ചാണ് ഹൈദരാബാദ് ആദ്യമായി ഐ.എസ്.എൽ കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്കോർ 1-1 എന്ന സമനില ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.മലയാളി താരം കെ. പി. രാഹുലിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡ് ചെയ്തത്. ജീക്സൺ സിങ്ങിന്റെ അസിസ്റ്റിൽ 68-ാംമിനിറ്റിലായിരുന്നു രാഹുലിന്റെ കിടിലൻ ഗോൾ. എന്നാൽ, 88-ാംമിനിറ്റിൽ സാഹിൽ ടവേരയുടെ ലോങ് റേഞ്ച് ഗോളിലൂടെ ഹൈദരാബാദ് സമനില നേടി. അധിക സമയമായ 30 മിനിറ്റിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.തുടർന്നാണ് മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേയ്ക്ക് നീങ്ങിയത്. ആദ്യ അവസരത്തിൽ തന്നെ മാർക്കോ ലെസ്കോവിച്ചിനെ ഹൈദരാബാദ് ഗോൾ കീപ്പർ ലക്ഷ്മീകാന്ത് കട്ടിമണി പിടിച്ചു. എന്നാൽ, ഹൈദരാബാദിൻ്റെ ജാവോ വിക്ടർ, കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ കീപ്പർ പ്രക്ഷുഖൻ ഗില്ലിനെ കബളിപ്പിച്ച് കേരളത്തിൻ്റെ വല കുലുക്കി. രണ്ടാമത് നിഷുകുമാറിനെ കട്ടിമണി പിടിച്ചെങ്കിലും, ഗോൾ ലൈനിൽ നിന്ന് മുന്നോട്ട് ആഞ്ഞതിനാൽ, റീ കിക്ക് ലഭിച്ചു. എന്നാൽ വീണ്ടും നിഷുകുമാറിന് കട്ടിമണിയെ കബളിപ്പിക്കാനായില്ല. അതേസമയം, ഹൈദരാബാദിൻ്റെ സിവേറിയായുടെ കിക്ക്, ഗോൾ പോസ്റ്റിന് വെളിയിലൂടെ പുറത്തേക്ക് പോയി. മൂന്നാം കിക്ക് കേരളത്തിൻ്റെ ആയുഷ് അധികാരി സ്കോർ ചെയ്തു. ഹൈദരാബാദിന് വേണ്ടി ഖാസാ കമാറയും ഗോൾ നേടി. കേരളത്തിൻ്റെ നാലാം കിക്ക് എടുത്ത ജിക്സൺ സിംഗിനേയും കട്ടിമണി പിടിച്ചു. എന്നാൽ, മുൻ കേരളാ താരമായിരുന്ന, ഹൈദരാബാദിൻ്റെ ഹോളി ചരൺ നസാരി ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചു.
സ്ക്കോർ: 1 – 1 (ഫുൾ ടൈം)
3 – 1 (പെനാൽറ്റി ഷൂട്ട് ഔട്ട്).
