വക്കിൽ ഫീസ് കൊടുക്കാൻ ചന്ദനം വെട്ടി വിറ്റ കുമളി സ്വദേശി വീണ്ടും പിടിയിൽ
ചന്ദനമോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പ്രതി മറ്റൊരു ചന്ദന കേസിൽ പിടിയിലായി. കുമളി മന്നാക്കുടി സ്വദേശി തേവൻ മണിയെയാണ് (57)വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.വക്കീൽ ഫീസ് കൊടുക്കാനാണ് വീണ്ടും ചന്ദനം മോഷ്ടിച്ചതെന്നാണ് ഇയാൾ വനപാലകര്ക്ക് മൊഴി നല്കിയത്.
മുമ്പ് ചന്ദനം മോഷ്ടിച്ച കേസിൽ തേവൻ മണിക്കും മറ്റൊരു പ്രതിക്കും കോടതി ഏഴ് വർഷം
തടവിന് ശിക്ഷിച്ചെങ്കിലും കേസിൽ ജാമ്യത്തിലായിരുന്ന ഇയാൾ ഒളിവിലായിരുന്നു.
ഇതിനിടെയാണ് ഡിസംബർ 27ന് തേക്കടി ശകുന്തളക്കാട് ഭാഗത്ത് നിന്ന് മൂന്ന് ചന്ദന മരങ്ങൾ വീണ്ടും മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം ഇയാൾ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ
വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ്
തേവൻമണി കുടുങ്ങിയത്.
വനം വകുപ്പിലെ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ തേക്കടി റേഞ്ച് ഓഫിസർ അഖിൽ ബാബു, ഫോറസ്റ്റർമാരായ കെ.എസ് രാജു , സന്തോഷ്, വിൽവിച്ചൻ , റമീസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അശ്വതി, ജിബിൻ പീറ്റർ അടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീടിന് പിന്നിലെ സ്ഥലത്ത് ഒളിപ്പിച്ചിരുന്ന ആറ് കിലോ ചന്ദനം കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്ഡ് ചെയ്തു.
