ഇടുക്കി ജില്ലയുടെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കേന്ദ്ര സായുധ സേനയെ വ്യന്യസിച്ചു.
എട്ട് അംഗ സായുധസേനാ സംഘത്തെയാണ് കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ, കുമളി ചെക്ക്‌പോസ്റ്റുകളിൽ വിന്യസിച്ചത്. തമിഴ്നാട് അതിർത്തി കടന്നു വരുന്നവരുടെ രേഖകൾ ചെക്ക്‌പോസ്റ്റുകളിൽ പരിശോധിക്കും. യാത്രാ ലക്ഷ്യം കൃത്യമായി ബോധ്യപ്പെടുത്തുന്നവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടുകയുള്ളു.ഇരു സംസ്ഥാനങ്ങളിലും വോട്ടുള്ളവർ ഇവിടെ കള്ളവോട്ട് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥികളായ ഇഎം അഗസ്തി, സിറിയക് തോമസ്, ഡി.കുമാർ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് കേന്ദ്രസേനയെ വിന്യസിക്കാനുള്ള തീരുമാനം കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. വോട്ടെടുപ്പ് ദിവസം അതിർത്തി റോഡുകൾ അടയ്ക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിർത്തിയിൽ ആളുകളെ തടയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു
