May 31, 2026

Idukkionline

idukkivarthaonline

പെരിയാറിന്റെ മംഗള ഇനി പുത്തൂരിന്റെ അതിഥി; കാഴ്ചയുടെ പരിമിതിയിൽ നിന്ന് പുതിയ തട്ടകത്തിലേക്ക്

ഇടുക്കി: പെരിയാർ കടുവാ സങ്കേതത്തിന്റെ ലാളനയേറ്റു വളർന്ന ‘മംഗള’ എന്ന പെൺകടുവ ഇനി തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലെ വിരുന്നുകാരി. കാഴ്ചശക്തിയിലെ പരിമിതി മൂലം കാട്ടിൽ സ്വതന്ത്രമായി കഴിയാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് മംഗളയെ പുത്തൂരിലെ അന്താരാഷ്ട്ര നിലവാരമുള്ള സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ പ്രത്യേക വാഹനത്തിലാണ് കടുവയെ തൃശൂരിലേക്ക് കൊണ്ടുപോയത്.

കൂട്ടിനായി പ്രിയപ്പെട്ട വാച്ചറും

​മംഗളയെ തൃശൂരിലേക്ക് മാറ്റുമ്പോൾ വനംവകുപ്പ് എടുത്ത ഏറ്റവും ശ്രദ്ധേയമായ തീരുമാനം അവളെ കഴിഞ്ഞ ആറുവർഷമായി പരിചരിക്കുന്ന പ്രൊട്ടക്ഷൻ വാച്ചർ റോയി എബ്രഹാമിനെ കൂടെ അയച്ചു എന്നതാണ്. മംഗളയുമായി അടുത്ത ആത്മബന്ധമുള്ള റോയിയുടെ സാന്നിധ്യം പുതിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ കടുവയെ സഹായിക്കുമെന്ന് അധികൃതർ കരുതുന്നു. മംഗളയുടെ സ്വഭാവവും ഭക്ഷണരീതിയും കൃത്യമായി അറിയാവുന്ന റോയി കൂടെയുള്ളത് കടുവയുടെ മാനസികാരോഗ്യത്തിന് ഗുണകരമാകും.

അതിജീവനം ചികിത്സയിലൂടെ

​2020 നവംബർ 21-നാണ് പെരിയാറിലെ മംഗളാദേവി ക്ഷേത്ര പരിസരത്ത് നിന്ന് രണ്ട് മാസം മാത്രം പ്രായമുള്ള ഈ കടുവക്കുഞ്ഞിനെ വനംവകുപ്പ് വാച്ചർമാർക്ക് ലഭിക്കുന്നത്. തളർന്നുവീണ നിലയിലായിരുന്ന കടുവക്കുട്ടിക്ക് ജന്മനാ തിമിരം ബാധിച്ചിരുന്നു. വിദേശത്തുനിന്നുൾപ്പെടെ പ്രത്യേക മരുന്നുകൾ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും വേട്ടയാടി ജീവിക്കാനുള്ള പൂർണ്ണമായ കാഴ്ചശക്തി വീണ്ടെടുക്കാനായില്ല. ഇതേത്തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമാദ് ജി. കൃഷ്ണൻ മംഗളയെ സ്ഥിരപരിചരണത്തിനായി പുത്തൂരിലേക്ക് മാറ്റാൻ ഉത്തരവിട്ടത്.

യാത്ര വൈകിയത് ആരോഗ്യ കാരണങ്ങളാൽ

​മാർച്ച് മാസത്തിൽ തന്നെ മാറ്റാനുള്ള തീരുമാനമുണ്ടായെങ്കിലും കടുവയുടെ ആരോഗ്യസ്ഥിതി പൂർണ്ണ തൃപ്തികരമാകാൻ വനംവകുപ്പ് കാത്തിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ വയറ്റിലെ അസ്വസ്ഥതയെ തുടർന്ന് യാത്ര അല്പം വൈകിയിരുന്നു. തുടർന്ന് ആറുമണിക്കൂർ നീണ്ട നിരീക്ഷണത്തിനൊടുവിൽ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രാത്രിയോടെ യാത്ര തിരിച്ചത്. കടുവയെ പ്രത്യേകം സജ്ജമാക്കിയ കൂട്ടിലാണ് കൊണ്ടുപോയത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!